ജോലി സംബന്ധമായ സമ്മര്‍ദ്ദവും ഉത്കണ്ഠയും വിഷാദവും നേരിടുന്നവര്‍ക്ക് മികച്ച പരിപാലനം ഉറപ്പാക്കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ഡിസ്‍ലൈക്ക് ഗോയിംഗ് ടു വര്‍ക്ക് ക്ലിനിക്' ആരംഭിച്ചിരിക്കുകയാണ് ഒരു ചൈനീസ് ആശുപത്രി. ഹെബെയ് പ്രവിശ്യയിലെ ക്വിങ്ഹുവാങ്ഡാവോ ഹോസ്പിറ്റല്‍ ഓഫ് ഇന്റഗ്രേറ്റഡ് ട്രഡീഷണല്‍ ചൈനീസ് ആന്‍ഡ് വെസ്റ്റേണ്‍ മെഡിസിന്‍ രണ്ടുമാസം മുമ്പ് ആരംഭിച്ച ഈ ക്ലിനിക്ക് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.
ഇതേ ആശുപത്രിയുടെ തന്നെ ഭാഗമായ 'ഡിസ്‍ലൈക്ക് ഗോയിംഗ് ടു സ്‌കൂള്‍ ക്ലിനിക്കി'ല്‍ സഹായം തേടിയ മാതാപിതാക്കളില്‍ നിന്നും ഉയര്‍ന്നുവന്ന ആശയമാണ് പുതിയ ക്ലിനിക്കെന്ന് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
അക്കാദമിക് സമ്മര്‍ദ്ദവും വൈകാരിക പ്രശ്‌നങ്ങളും കാരണം സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്ന കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് 'ഡിസ്‌ലൈക്ക് ഗോയിംഗ് ടു സ്‌കൂള്‍ ക്ലിനിക്ക്' എന്ന് ആശുപത്രിയുടെ സ്ലീപ് ആന്‍ഡ് സൈക്കോളജി വിഭാഗം ഡയറക്ടറും പുതിയ ക്ലിനിക്കിന്റെ തലവനുമായ യു ലിമിന്‍ പറഞ്ഞു. മുമ്പ് ഇവിടേക്ക് കുട്ടികളുമായി വരുമ്പോള്‍ ജോലിക്ക് പോകാന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്നവര്‍ക്ക് സമാനമായ സേവനമുണ്ടോയെന്ന് മാതാപിതാക്കള്‍ ചോദിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷീണം, വൈകാരിക അസ്ഥിരത, അല്ലെങ്കില്‍ ജോലിക്ക് പോകാനുള്ള താല്‍പ്പര്യക്കുറവ് എന്നിവ അഭിമുഖീകരിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഡിസ്‍ലൈക്ക് ഗോയിംഗ് ടു വര്‍ക്ക് ക്ലിനിക്ക്' ആരംഭിച്ചത്. ഇത്തരം പ്രശ്‌നങ്ങളെ നേരിട്ട് ഉത്കണ്ഠ, വിഷാദം എന്നൊക്കെ ലേബല്‍ ചെയ്യുന്നത് ചില രോഗികള്‍ക്ക് അപമാനമായും എന്തോ മോശം അവസ്ഥയായും തോന്നാനിടയുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു പേര് തിരഞ്ഞെടുത്തതെന്നും ഇത് രോഗികളില്‍ സമ്മര്‍ദ്ദം ചെലുത്താതെ അവരെ കണ്‍സൾട്ടേഷന്‍ റൂമിലേക്ക് എത്തിക്കുമെന്നും ഹോസ്പിറ്റല്‍ ഡയറക്ടര്‍ യൂവെ പറഞ്ഞു. ഈ ലക്ഷണങ്ങള്‍ പലപ്പോഴും സങ്കീര്‍ണ്ണമായ മാനസികമോ സാമൂഹികമോ ആയ ഘടകങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും കാരണങ്ങള്‍ തിരിച്ചറിയുക, വ്യവസ്ഥാപിതമായ വിലയിരുത്തലുകള്‍ നടത്തുക, വ്യക്തിഗത ചികിത്സയും പിന്തുണയും നല്‍കുക എന്നിവയാണ് ക്ലിനിക്കിന്റെ ഉദ്ദേശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്ലിനിക്കിന്റെ ആശയം രാജ്യവ്യാപകമായി ശ്രദ്ധനേടിയെങ്കിലും ഇവിടേക്ക് എത്തുന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കുതന്നെ ഇത് തിരിക്കൊളുത്തിയിരിക്കുകയാണ്. തങ്ങള്‍ ഡോക്ടറെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാരണം അവരും ജോലിക്ക് പോകാന്‍ ആഗ്രഹിക്കാത്തവരാണെന്നും ഒരാള്‍ തമാശയായി കുറിച്ചു.