നെതർലൻഡിലെ ഗ്രാമ പ്രദേശങ്ങളിൽ ആരംഭിച്ച ഈ രീതി ഇന്ന് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഡച്ച് പ്രവിശ്യകളിൽ ആരംഭിച്ച ഈ ആലിംഗന രീതി മനുഷ്യരെ പ്രകൃതിയോടും മൃഗങ്ങളോടും അടുപ്പിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. എന്നാൽ നിലവിലെ കോവിഡ് പ്രതിസന്ധി കാലത്ത് മനുഷ്യർ മൃഗങ്ങളെ കെട്ടിപ്പിക്കുന്ന രീതിയ്ക്ക് വീണ്ടും പ്രചാരം കൂടി.
advertisement
സിഎൻബിസിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മനുഷ്യരെ കെട്ടിപ്പിടിക്കാൻ ആകാത്ത വിഷമം ആളുകൾ എങ്ങനെ മാറ്റുന്നുവെന്നാണ് വീഡിയോയിൽ കാണിക്കുന്നത്. പശുക്കളെ കെട്ടിപ്പിടിക്കുന്നത് വഴി മനുഷ്യരിൽ ‘ഓക്സിടോസിൻ’ എന്ന ഹോർമോണുകൾ പുറത്തു വരികയും മനസ്സിന് സന്തോഷമുണ്ടാകുകയും ചെയ്യും. ഇത്തരത്തിലുള്ള ആലിംഗനം ചിലയിടങ്ങളിൽ ഒരു ചികിത്സാ രീതിയായി തന്നെ ഉപയോഗിക്കുന്നുണ്ട്. പശുക്കളെ മനുഷ്യർ കെട്ടിപ്പിടിക്കുന്നത് വഴി സാമൂഹിക ബന്ധത്തിന് സഹായിക്കുമെന്ന് വീഡിയോ ക്ലിപ്പിൽ നിന്ന് വ്യക്തമാകുന്നു.
ഏകാന്തതയെ മറികടക്കാൻ ആരെയെങ്കിലും കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഫാം ഉടമ ഒരു മണിക്കൂർ പശുക്കളെ ആലിംഗനം ചെയ്യാൻ അനുവദിച്ചിരിക്കുന്നത് എങ്ങനെയെന്നും വീഡിയോ ക്ലിപ്പിൽ കാണാം. പശുക്കളെ ആലിംഗനം ചെയ്യുന്നത് ഭയവും ഏകാന്തതയും കുറയ്ക്കാൻ സഹായിച്ചതായി ഒരു സ്ത്രീ വീഡിയോയിൽ പറയുന്നുമുണ്ട്.
2020ലെ ഒരു ബിബിസി റിപ്പോർട്ട് അനുസരിച്ച്, പശുവിനെ കെട്ടിപ്പിടിക്കുമ്പോൾ മനുഷ്യരിൽ ഓക്സിടോസിൻ വർദ്ധിപ്പിക്കുന്നതിലൂടെ പോസിറ്റീവിറ്റി വർദ്ധിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. നേരത്തെ ഗുരുഗ്രാമിലെ ഒരു എൻജിഒ സമാനമായ പശു ആലിംഗന കേന്ദ്രം തുറന്നിരുന്നു. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമധേനു ഗൗതം ആൻഡ് ആരോഗ്യസംസ്ഥാൻ എന്ന എൻജിഒ ഇതിനായി ആരംഭിച്ചതാണ്. പശുക്കളുമായുള്ള ഈ ഇടപെടൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, രക്തസമ്മർദ്ദം, നട്ടെല്ല് വേദന, ഹൃദയസംബന്ധമായ രോഗങ്ങൾ, വിഷാദം, സങ്കടം, ഉത്കണ്ഠ, പിരിമുറുക്കങ്ങൾ എന്നിവയ്ക്ക് പരിഹാരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ ഗോമൂത്രം കുടിച്ചാൽ കൊറോണ വരില്ലെന്ന വാദത്തിന് എതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടുത്തിടെ രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ പശുവിന്റെ ചാണകമോ മൂത്രമോ സഹായിക്കുന്നുവെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയത്.
