ബോളിവുഡ് നടിമാർക്ക് നടന്മാരെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലം ലഭിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര ബിബിസിയോടു സംസാരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. താനാണ് ബോളിവുഡിലെ വേതനത്തിലെ വ്യത്യാസത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചതും പോരാടിയതുമെന്ന് കങ്കണ കുറിപ്പിൽ പറയുന്നു. ഈ അനീതിക്കെതിരെ താൻ ശബ്ദമുയർത്തുമ്പോൾ തൻ്റെ സഹപ്രവർത്തകരായ മുൻനിര നടിമാർ പ്രതിഫലം വാങ്ങാതെയും മറ്റു സഹായങ്ങൾ ചെയ്തുകൊടുത്തും അവസരങ്ങൾ സംരക്ഷിക്കുകയായിരുന്നുവെന്നാണ് കങ്കണയുടെ ആരോപണം.
Also read-Sunny Leone | അറിഞ്ഞായിരുന്നോ? സണ്ണി വരുന്നു; തിയതി കുറിച്ചു; തലസ്ഥാനത്ത് ആഘോഷരാവ്
advertisement
‘എനിക്കു മുന്നേ വന്ന സ്ത്രീകളെല്ലാം ഈ പുരുഷാധിപത്യ നിയമങ്ങൾക്കു മുന്നിൽ വെറുതേ വഴങ്ങിക്കൊടുക്കുകയാണ് ചെയ്തിരുന്നത്. തുല്യ വേതനത്തിനായി ആദ്യം ശബ്ദമുയർത്തിയതും പോരാട്ടം ആരംഭിച്ചതും ഞാനാണ്. ഞാൻ പ്രതിഫലം തുല്യമാക്കിയെടുക്കാൻ ബുദ്ധിമുട്ടി ശ്രമിച്ചു കൊണ്ടിരുന്ന അതേ റോളുകൾ സൗജന്യമായി ഏറ്റെടുക്കാം എന്ന വാഗ്ദാനവുമായി എൻ്റെ പല സഹപ്രവർത്തകരും നിർമാതാക്കളെ സമീപിച്ചിരുന്നു. ഈ പോരാട്ടത്തിനിടയിൽ ഞാൻ നേരിട്ട ഏറ്റവും അരോചകമായ കാര്യം അതാണ്. കൂടുതൽ മികച്ച അഭിനേതാക്കളിലേക്ക് അവസരങ്ങൾ എത്താതെയിരിക്കാൻ ബോളിവുഡിലെ പല മുൻനിര നടിമാരും പ്രതിഫലം വാങ്ങാതെയും പകരം പല സഹായങ്ങൾ ചെയ്തുകൊടുത്തും ഇടപെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.’ കങ്കണ കുറിച്ചു.
നടൻമാർക്കു തുല്യമായ പ്രതിഫലം ലഭിക്കുന്ന ബോളിവുഡിലെ ഏക നടി നിലവിൽ താനാണെന്നും കങ്കണ അവകാശപ്പെടുന്നു. ‘ഇത്രയും ചെയ്ത ശേഷം, തങ്ങളാണ് ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതെന്ന് അവർ ലേഖനങ്ങൾ അച്ചടിച്ചിറക്കും. നടന്മാരുടേതിന് തുല്യമായ പ്രതിഫലം വാങ്ങുന്ന ബോളിവുഡിലെ ഏക നടി ഞാനാണെന്ന് എല്ലാവർക്കും അറിയാം. മറ്റാർക്കും അതിന് അവസരമുണ്ടായിട്ടില്ല. അക്കാര്യത്തിൽ അവർക്ക് ആരെയും പഴി ചാരാനും കഴിയില്ല.’ കങ്കണയുടെ കുറിപ്പിൽ പറയുന്നു.
പ്രിയങ്ക ചോപ്രയെ ലക്ഷ്യം വച്ചുകൊണ്ടാണ് കങ്കണയുടെ ആരോപണങ്ങളെന്നാണ് കരുതപ്പെടുന്നത്. കങ്കണ പങ്കുവച്ച വീഡിയോ ദൃശ്യത്തിൽ, തനിക്ക് ബോളിവുഡിൽ ഇതുവരെ തുല്യ വേതനം ലഭിക്കാത്തതിനെക്കുറിച്ചാണ് പ്രിയങ്ക സംസാരിക്കുന്നത്. ‘ബോളിവുഡിൽ എൻ്റെ പുരുഷ സഹപ്രവർത്തകർക്കു തുല്യമായ പ്രതിഫലം ഒരിക്കലും എനിക്ക് ലഭിച്ചിട്ടില്ല. ഒപ്പം അഭിനയിക്കുന്ന നടൻ്റെ പ്രതിഫലത്തിൻ്റെ പത്തു ശതമാനം മാത്രമായിരിക്കും പലപ്പോഴും എൻ്റെ പ്രതിഫലം. പ്രതിഫലങ്ങൾ തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. ഇന്നും ധാരാളം പെൺകുട്ടികൾ ഇത് അനുഭവിക്കുന്നുണ്ട്.’ അറുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്ക പറയുന്നു.
പ്രിയങ്കയ്‌ക്കെതിരായാണ് കങ്കണ കുറിപ്പിൽ സംസാരിക്കുന്നതെങ്കിലും, ബോളിവുഡിലെ തൊഴിൽ അനുഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക നേരത്തേ നടത്തിയിരുന്ന വെളിപ്പെടുത്തലുകളെ പിന്തുണച്ചുകൊണ്ടും കങ്കണ രംഗത്തു വന്നിരുന്നു. ബോളിവുഡിൽ ചിലർ തന്നെ ലക്ഷ്യം വച്ച് പ്രവർത്തിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി പ്രിയങ്ക വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഇക്കാര്യത്തിൽ പിന്തുണയറിയിച്ചുകൊണ്ട് കങ്കണ ട്വീറ്റ് ചെയ്തിരുന്നു.
Also read-നാലാൾ കാൺകെ, കേൾക്കെ, അങ്ങനെ സംഭവിച്ചു പോയി; പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ
‘ഇതാണ് പ്രിയങ്ക ചോപ്രയ്ക്ക് ബോളിവുഡിനെക്കുറിച്ച് പറയാനുള്ളത്. ആളുകൾ അവർക്കെതിരായി സംഘം ചേർന്ന് തിരിഞ്ഞു. അവരെ ആക്രമിച്ചു. സിനിമാ മേഖലയിൽ നിന്നു തന്നെ തുരത്തിയോടിച്ചു. സ്വപ്രയത്‌നത്തിൽ വളർന്നുവന്ന ഒരു സ്ത്രീയെ നിർബന്ധപൂർവം ഇന്ത്യയിൽ നിന്നും പറഞ്ഞയച്ചു. കരൺ ജോഹർ പ്രിയങ്കയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ കാര്യം എല്ലാവർക്കും അറിയാം.’
ഫാഷൻ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് കങ്കണയും പ്രിയങ്കയും. സിറ്റാഡെൽ ആണ് പ്രിയങ്കയുടേതായി ഒടുവിൽ പുറത്തിറങ്ങിയ പ്രോജക്ട്. ജീ ലേ സരാ എന്ന സിനിമയിലൂടെ ഹിന്ദിയിലേക്ക് തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് പ്രിയങ്ക. എമർജൻസി, ചന്ദ്രമുഖി എന്നിവയാണ് കങ്കണയുടെ പുതിയ സിനിമകൾ.