ഹെങ്‌യാങ്ങിലെ ഒരു തെരുവില്‍ കുഴഞ്ഞുവീണ സ്ത്രീയ്ക്ക് സിപിആര്‍ നല്‍കാനെത്തിയ യുവാവ് അവരുടെ മാറിടത്തില്‍ ലൈംഗിക താല്പര്യത്തോടെ സ്പര്‍ശിച്ചതായാണ് ആരോപണം. സംഭവത്തില്‍ 42-കാരനായ ചൈനീസ് യുവാവ് അന്വേഷണ നിഴലിലാണ്.
കുഴഞ്ഞുവീണ സ്ത്രീയെ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയത് ഒരു വനിതാ ഡോക്ടറാണ്. അവര്‍ സ്ത്രീയ്ക്ക് സിപിആര്‍ നല്‍കാന്‍ തുടങ്ങി. ഏറെനേരം ശ്രമിച്ച് തളര്‍ന്നപ്പോള്‍ ഡോക്ടര്‍ സഹായത്തിനായി മറ്റുള്ളവരെ വിളിച്ചു. ഇതോടെ പാന്‍ എന്നുവിളിക്കുന്ന യുവാവ് സഹായത്തിനായി മുന്നോട്ടുവരികയായിരുന്നു. ക്ലിനിക്കല്‍ മെഡിസിനിലും സിപിആര്‍ ട്രെയിനിങ്ങിലും ഡിഗ്രിയുണ്ടെന്നും പാന്‍ പറഞ്ഞു. ഇരുവരും ചേര്‍ന്ന് പത്ത് മിനുറ്റോളം സിപിആര്‍ നല്‍കി. തുടര്‍ന്ന് രോഗിയുടെ ആരോഗ്യനില നിരീക്ഷിച്ച ഡോക്ടര്‍ ആംബുലന്‍സ് വിളിക്കാന്‍ അവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവിനോട് ആവശ്യപ്പെട്ടതായി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
രണ്ടുപേരുടെയും കൂട്ടായ ശ്രമത്തിലൂടെ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായി. ദുര്‍ബലമായ പള്‍സ് സാധാരണ നിലയിലെത്തുകയും അവർ കണ്ണുകള്‍ തുറക്കുകയും ചെയ്തു. ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനായി ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തിനുപിന്നാലെ ജീവന്‍ രക്ഷിക്കാന്‍ ആ വനിതാ ഡോക്ടറും പാനും നടത്തിയ ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. ഇതോടെ ചില ഉപയോക്താക്കള്‍ യുവാവിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്തുകൊണ്ട് രംഗത്തെത്തി. സിപിആര്‍ നല്‍കുന്ന സമയത്ത് അയാളുടെ കൈവയ്ക്കല്‍ അനുചിതമാണെന്ന് ചിലര്‍ ആരോപിച്ചു. ലൈംഗിക താല്പര്യത്തോടെ അബോധാവസ്ഥയിലായിരുന്ന സ്ത്രീയുടെ മാറിടത്തില്‍ യുവാവ് സ്പര്‍ശിച്ചതായും പ്രതികരണങ്ങള്‍ വന്നു.
എന്നാല്‍ ആപത്ത് ഘട്ടത്തില്‍ അടിസ്ഥാന ചികിത്സ ഉറപ്പാക്കിയിട്ടും വിമര്‍ശനം നേരിടുന്നതായി പാന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഭയമാണെന്നും ശിക്ഷിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാനായി സഹായിക്കാന്‍ മുന്നോട്ടുവരില്ലായിരുന്നുവെന്നും അയാള്‍ പറഞ്ഞു. സംഭവം വളരെ വേദനയുണ്ടാക്കിയെന്നും നിരാശനാണെന്നും അദ്ദേഹം അറിയിച്ചു.
താന്‍ സിപിആര്‍ നല്‍കിയ രീതി തെറ്റാണെങ്കില്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അത് പറയുമായിരുന്നുവെന്നും ഇതുവരെ ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്നും യുവാവ് ചൂണ്ടിക്കാട്ടി. പാനിനെ പിന്തുണച്ചും ഇതോടെ നിരവധി പ്രതികരണങ്ങള്‍ വന്നു. ചിലര്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ പ്രശംസിച്ചു.
ഒരു പ്രാദേശിക സംഘടന പാനിനെതിരെ ഒരു ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ക്കെതിരെ ഔദ്യോഗികമായി കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. സംഭവസ്ഥലത്തുനിന്നുള്ള സാക്ഷികളില്‍ ഒരാളായ ഡെങ് എന്നയാള്‍ പാനിന്റെ പെരുമാറ്റത്തെ ന്യായീകരിച്ചു. കുഴഞ്ഞുവീണ സ്ത്രീയുടെ നില ഗുതരമായിരുന്നുവെന്നും പാന്‍ അവരുടെ മാറിടത്തില്‍ മറ്റൊരു ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുചിതമായ സ്പര്‍ശനമോ ലൈംഗികാതിക്രമമോ ആരോപിക്കപ്പെടുമെന്ന ഭയം കാരണം പ്രത്യേകിച്ച് പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് സിപിആര്‍ നല്‍കാന്‍ മടിക്കുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെയും സെന്റ് ജോണ്‍ ആംബുലന്‍സിന്റെയും ഗവേഷണത്തില്‍ കണ്ടെത്തി. പുരുഷന്മാരെ അപേക്ഷിച്ച് (45%) സ്ത്രീകള്‍ക്ക് സിപിആര്‍ നിരക്ക് കുറയുന്നതിന് (39%) ഇത്തരം ഭയങ്ങള്‍ കാരണമാകുമെന്നും ഒരു പഠനം പറയുന്നു.
Summary: A 42-year-old Chinese man is under investigation after people accused him of groping a woman while performing cardiopulmonary resuscitation (CPR) on her.