സംഭവം ഇങ്ങനെ:2017 ഫെബ്രുവരി 18-ന് സൂറത്തിലെ ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ് എസ്‌ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. നിമിഷങ്ങൾക്കകം തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 10,000 രൂപ കുറഞ്ഞതായി അദ്ദേഹത്തിന് സന്ദേശം ലഭിച്ചു. എടിഎമ്മിൽ നിന്ന് പണം ലഭിക്കാനായി നടത്തിയ ഈ ലളിതമായ ശ്രമം അടുത്ത കാലത്തെ ഏറ്റവും ചിലവേറിയ ബാങ്കിംഗ് പിഴവുകളിൽ ഒന്നായി മാറുകയായിരുന്നു.
പരാതികളും എണ്ണമറ്റ ഇമെയിലുകളും ഉപഭോക്തൃ ഫോറത്തിലെ അപ്പീലുകളും നിറഞ്ഞ ഒൻപത് വർഷത്തെ പോരാട്ടത്തിനൊടുവിൽ 2026-ൽ ബാങ്ക് ഓഫ് ബറോഡ യഥാർത്ഥ തുകയുടെ മുപ്പത് മടങ്ങോളം പിഴയായി നൽകേണ്ടി വന്നിരിക്കുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.ഫെബ്രുവരി 21-ന് തന്നെ അദ്ദേഹം ബാങ്ക് ഓഫ് ബറോഡയിൽ രേഖാമൂലം പരാതി നൽകിയിരുന്നു. തുടർന്ന് 2017 മാർച്ച് മുതൽ മെയ് വരെ പലതവണ ഇമെയിൽ വഴി ബന്ധപ്പെടുകയും റിസർവ് ബാങ്കിനെയും മറ്റ് അധികാരികളെയും സമീപിക്കുകയും ചെയ്തു. കൂടാതെ പണം പിൻവലിക്കാൻ ശ്രമിച്ച സമയത്തെ സിസിടിവി ദൃശ്യങ്ങൾക്കായി അദ്ദേഹം എസ്‌ബിഐയിൽ ആർടിഐ (RTI) അപേക്ഷയും നൽകി. എന്നാൽ അധികാരികളിൽ നിന്ന് മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ 2017 ഡിസംബറിൽ അദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിച്ചു.
advertisement
എടിഎം എസ്‌ബിഐയുടേതാണെന്നും തങ്ങളുടെ രേഖകളിൽ ഇടപാട് വിജയകരമായാണ് കാണിക്കുന്നതെന്നും ബാങ്ക് ഓഫ് ബറോഡ വാദിച്ചു. എന്നാൽ ഇടപാടുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകൾ നൽകേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ ഫോറം ഈ വാദം തള്ളി. റിസർവ് ബാങ്ക് നിയമപ്രകാരം അഞ്ച് ദിവസത്തിനുള്ളിൽ തുക ഉപഭോക്താവിന് തിരികെ നൽകേണ്ടതായിരുന്നുവെന്നും എന്നാൽ ബാങ്ക് അതിൽ പരാജയപ്പെട്ടുവെന്നും കമ്മീഷൻ നിരീക്ഷിച്ചു.
അന്തിമ ഉത്തരവിൽ 10,000 രൂപ 9 ശതമാനം വാർഷിക പലിശ സഹിതം തിരികെ നൽകാൻ കമ്മീഷൻ ബാങ്ക് ഓഫ് ബറോഡയോട് നിർദ്ദേശിക്കുകയായിരുന്നു. കൂടാതെ മറുപടി നൽകാൻ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. 2026 ഫെബ്രുവരി 26 ആയപ്പോഴേക്കും വൈകിയ ദിവസങ്ങളുടെ എണ്ണം 3,288 ആയി മാറിയിരുന്നു. ഇത് പ്രകാരം നഷ്ടപരിഹാര തുക മാത്രം 3,28,800 രൂപയായി. ഇതിനുപുറമെ മാനസികമായ ബുദ്ധിമുട്ടുകൾക്ക് 3,000 രൂപയും നിയമനടപടികൾക്കായുള്ള ചിലവിലേക്ക് 2,000 രൂപയും നൽകാൻ ഉപഭോക്തൃ കമ്മീഷൻ ബാങ്കിനോട് ഉത്തരവിട്ടു.
