ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് രോഗി സാക്സോഫോണ്‍ വായിച്ചത്. ഇറ്റലിയിലാണ് സംഭവം നടന്നത്. ഒരു സംഗീതജ്ഞന്റെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെയാണ് അദ്ദേഹത്തെ ഉണര്‍ത്തിക്കിടത്താന്‍ ഡോക്ടർമാർ സാക്സോഫോണ്‍ വായിപ്പിച്ചത്.
റോമിലെ പെയ്ഡിയ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ വച്ചാണ് 35കാരനായ സംഗീതജ്ഞന്റെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തുമ്പോൾ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി രേഖപ്പെടുത്താന്‍ ഇത് സഹായിച്ചുവെന്ന് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
''ഓരോ വ്യക്തികളെയും പോലെ ഓരോ തലച്ചോറും വ്യത്യസ്തമാണെന്ന്'' ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ച ന്യൂറോസര്‍ജന്‍ ഡോക്ടര്‍ ക്രിസ്റ്റ്യന്‍ ബ്രോഗ്‌ന പറഞ്ഞു. സംസാരിക്കുക, ചലിക്കുക, കാര്യങ്ങൾ ഓർത്തെടുക്കു, എണ്ണുക തുടങ്ങിയ വിവിധ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള രോഗിയുടെ ശക്തി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉണര്‍ന്നിരുന്നുള്ള ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
മസ്തിഷ്‌കത്തിന്റെ വളരെ സങ്കീര്‍ണ്ണമായ ഒരു ഭാഗത്തായിരുന്നു മുഴ ഉണ്ടായിരുന്നത്. കൂടാതെ, രോഗി ഇടംകൈയ്യനാണ്, ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയയിലുടനീളം രോഗി 1970ല്‍ പുറത്തിറങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമയിലെ തീം സോംഗും ഇറ്റാലിയന്‍ ദേശീയ ഗാനവും പ്ലേ ചെയ്തതായി ഡോക്ടര്‍ പറഞ്ഞു. സാക്സോഫോണ്‍ വായിക്കുന്ന തന്റെ കഴിവ് ശസ്ത്രക്രിയ കാരണം നഷ്ടമാകരുതെന്ന് ശസ്ത്രക്രിയക്ക് മുമ്പ് തന്നെ രോഗി ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.
ശസ്ത്രക്രിയയ്ക്കിടെ സാക്‌സോഫോൺ വായിച്ചത് രോഗിയുടെ തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മാപ്പ് ചെയ്യാന്‍ സഹായിച്ചതായി ഡോക്ടര്‍ പറഞ്ഞു. പത്തംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ കഴിവുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യുക എന്നതാണ് ഉണര്‍ന്നിരിക്കുന്ന രോഗിയില്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
Also read : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സജ്ജം
ഓപ്പറേഷന് ഏകദേശം പത്ത് ദിവസം മുമ്പ്, രോഗി മെഡിക്കല്‍ ടീമുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ കഴിവ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡോക്ടര്‍മാർ വെളിപ്പെടുത്തി.
അതേസമയം, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കഷണ്ടി മാറ്റുന്നതിനായി മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ പോലീസുകാരന്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരുന്നിന്റെ റിയാക്ഷന്‍ മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ മിലിറ്ററി പോലീസിലെ കോണ്‍സ്റ്റബിള്‍ ആയിരുന്ന മനോരഞ്ജന്‍ പാസ്വാന്‍ ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. വിവാഹത്തിന് മുമ്പ് കഷണ്ടി മാറ്റുന്നതിനായാണ് ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായത്.
