മാതൃദിനത്തിൽ ‘ഇഡ്ഡലി അമ്മ’ പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോയും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇഡ്ഡലി അമ്മയെയും അവരുടെ ജോലിയെയും പിന്തുണയ്ക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ഈ പദ്ധതി പൂർത്തിയാക്കിയ തന്റെ ടീമംഗങ്ങൾക്ക് നന്ദിയും അറിയിച്ചു. കോവിഡ് മൂലം നീണ്ടുപോയ ഈ പദ്ധതി 7 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർത്തിയാക്കിയത്.
advertisement
നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയെ പ്രശംസിച്ച് കമന്റ് ചെയ്യുകയും വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. ''ഈ ഭൂമിയിൽ ചില നല്ല ആളുകളുണ്ട്, അതിലൊരാളാണ് ആനന്ദ് മഹീന്ദ്ര'' എന്ന് ഒരാൾ കുറിച്ചു. ''ഈ അമ്മയിൽ നിന്ന് അനുഗ്രഹം ലഭിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീടിന്റെ നിർമാണം പൂർത്തിയാക്കിയതിന് നിങ്ങൾക്കും നിങ്ങളുടെ ടീമിനും അഭിനന്ദനങ്ങൾ'' എന്നായിരുന്നു ഒരാളുടെ കമന്റ്. ''നിങ്ങൾക്കും നിങ്ങളുടെ ടീമിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സല്യൂട്ട്'' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വീട്ടിലെ സൗകര്യങ്ങൾ എടുത്തു പറഞ്ഞ് നല്ലൊരു വീടാണ് ഇഡ്ഡലി അമ്മക്ക് ആനന്ദ് മഹീന്ദ്ര നിർമിച്ചു നൽകിയതെന്ന് പറയുന്നവരുമുണ്ട്.
കമലത്താളിന്റെ ജീവിതകഥ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 2019 സെപ്റ്റംബറിലാണ് ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന 'ഇഡ്ഡലി അമ്മ' എന്നറയിപ്പെടുന്ന ഇവരെക്കുറിച്ചുള്ള വാർത്ത 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്യുന്നത്. ഈ വീഡിയോ സ്റ്റോറി വൈറൽ ആയതോടെ ഇഡ്ഡലി അമ്മ തമിഴ്നാട്ടിലെ സുപരിചിത നാമമായി മാറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 'ഇഡ്ഡലി അമ്മ'യ്ക്ക് പിന്തുണയുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തുച്ഛമായ തുകയ്ക്ക് ഇഡ്ഡലി വിറ്റുപോരുന്ന ഈ സ്ത്രീക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരും ഉണ്ട്.
പേരുവിനടുത്തുള്ള വടിവേലം പാളയം സ്വദേശിയാണ് കമലത്താൾ. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകൾ വെറും വയറ്റിൽ ജോലി ചെയ്യരുത് എന്ന് ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു വെറും ഒരു രൂപക്ക് സാമ്പാറും ചട്ണിയും അടക്കം ഇഡ്ഡലി വിറ്റിരുന്നത്. കുറഞ്ഞ പണത്തിന് ഭക്ഷണം കഴിച്ചാൽ അധ്വാനിച്ചുണ്ടാക്കുന്ന പണം കുടുംബം പോറ്റാൻ മാറ്റിവെക്കാമല്ലോ എന്നാണ് ഈ അമ്മ ചോദിക്കുന്നത്.