ഇപ്പോഴിതാ, വെള്ളാനകളുടെ നാട് സംവിധാനം ചെയ്ത പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഒരാൾ മരം മുറിക്കുന്നതിനിടെ, മരത്തിനൊപ്പം താഴേക്കു പതിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയ്ക്ക് ഒപ്പം പപ്പുവിന്‍റെ ഹിറ്റ് ഡയലോഗ് കൂടിയായതോടെ സംഗതി ഉഷാറായി. എന്നാൽ ഉയരത്തിലുള്ള മരം മുറിച്ച്, അതിനൊപ്പം ചെറിയ താഴ്ചയിലേക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ലെന്നതും വീഡിയോയിൽ കാണാം. വീഴ്ചയ്ക്കു പിന്നാലെ അയാൾ കൂളായി എഴുന്നേറ്റു പോകുന്നുണ്ട്.
ഈ വീഡിയോ പങ്കുവെച്ച്കൊണ്ട് പ്രിയദർശൻ ഇങ്ങനെ എഴുതി, 'മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓർക്കും, അത് സംവിധാനം ചെയ്‌ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു'.
advertisement
ഏതായാലും പ്രിയദർശൻ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം വമ്പൻ ഹിറ്റായി കഴിഞ്ഞു. വീഡിയോ ഷെയർ ചെയ്തു രണ്ടു മണിക്കൂറിനകം ആയിര കണക്കിന് ലൈക്കുകളും കമന്‍റുകളും ലഭിച്ചിട്ടുണ്ട്. 1600ൽ ഏറെ ഷെയറുകളും ലഭിച്ചിട്ടുണ്ട്. രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'വാഴ to തോട് 10 മീറ്റർ ആണ് അത് നമ്മൾ 2 സെക്കന്റ് കൊണ്ടെത്തി..' - എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. 'ശ്രീനിവാസനല്ലാതെ മറ്റാർക്കും ഇതുപോലൊരു സംഭാഷണം എഴുതാനാകില്ല. അത് അവതരിപ്പിച്ച പപ്പു എന്ന മഹാനടനെ മലയാളികൾ ഒരിക്കലും മറക്കില്ല. പ്രിയൻ സാറെ നല്ല നല്ല സിനിമകൾ ഇനിയും ചെയ്യുക'- ഒരാൾ കമന്‍റ് ചെയ്തു. 'ഇതുപോലെ ഒരു ഡയലോഗ് ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല........ പപ്പു ചേട്ടന്റെ കഴിവിനെ ഏറ്റവും കൂടുതൽ യൂസ് ചെയ്തത് പ്രിയൻ സർ ആണ്...'- എന്നാണ് മറ്റൊരാൾ കമന്‍റ് ചെയ്തത്.'
വെള്ളാനകളുടെ നാട്
1988-ൽ പുറത്തിറങ്ങിയ സിനിമയാണ് വെള്ളാനകളുടെ നാട്. മണിയൻപിള്ള രാജു നിർമ്മിച്ച് പ്രിയദർശൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസനാണ് എഴുതിയത്. മോഹൻലാൽ, ശോഭന തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയുടെ ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.വെള്ളാനകളുടെ നാട് 2010-ൽ പ്രിയദർശൻ തന്നെ ഹിന്ദിയിൽ ഘട്ട മീട്ട എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട്. അക്ഷയ്കുമാർ, ത്രിഷ കൃഷ്ണൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
