''കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുകൾ അദ്ദേഹത്തിൽ നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു. ഇന്ന് ആ ഓർമ്മകൾ മായ്ച്ചു കളയുവാൻ നടത്തിയ ശ്രമത്തിൽ ഞാനും ആത്മാർത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളത്''- ബെന്യാമിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശബരീനാഥന്‍ എം എൽ എ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
കെ എസ് ശബരീനാഥന്റെ കുറിപ്പ്
"When one forgives, two souls are set free..."
ബെന്യാമിന്റെ ഫേസ്ബുക് കുറിപ്പ് കണ്ടു. മനസ്സുതുറന്ന് എഴുതിയതിൽ അതിയായ സന്തോഷമുണ്ട്.
കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു. ബെന്യാമിന്റെ അടുത്ത സുഹൃത്തായ ദിവ്യയ്ക്കും വിഷമമായി. അന്നത്തെ എന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ട്.
ഇന്ന് ആ ഓർമ്മകൾ മായ്ച്ചു കളയുവാൻ നടത്തിയ ശ്രമത്തിൽ ഞാനും ആത്മാർത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളത്.
എല്ലാ നന്മകളും നേരുന്നു.
Pic: 2018ൽ ബെന്യാമിന്റെ കുടുംബത്തോടൊപ്പം കുളനടയിലെ വീട്ടിൽ (ബെന്യാമിൻ പകർത്തിയ ഫോട്ടോ)
ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഖേദപൂര്‍വ്വം ഒരു കുറിപ്പ്
പ്രിയപ്പെട്ടവരേ,
നമ്മില്‍ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയപ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടു തന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയം പറയാന്‍ പ്രേരിതര്‍ ആവുകയും ചെയ്യും. അത് ചിലപ്പോള്‍ വാക്കുകള്‍കൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നു കലാശിക്കാറുമുണ്ട്. എന്നല്‍ അത് അവിടെ അവസാനിക്കേണ്ടതും തുടര്‍ന്നും വിദ്വേഷം വച്ചുപുലര്‍ത്തതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ഇതിപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്.
കഴിഞ്ഞ വര്‍ഷം ഞാനും ശബരീനാഥന്‍ എം എല്‍ എയും തമ്മില്‍ ഉണ്ടായ കടുത്ത വാക്ക്പയറ്റ് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനിടയില്‍ ഞാന്‍ തികച്ചും സന്ദര്‍ഭവശാല്‍ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതര്‍ക്കത്തിനിടയില്‍ അപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളില്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാല്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.
നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരന്‍ എന്നു വിളിക്കുന്നതിലും കെ സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാല്‍ അത് ചുമ്മാതെ കളിപ്പേരുകള്‍ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്ന്നു പോകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങള്‍ക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങള്‍ക്ക് നേരെയും നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എന്നുമാത്രല്ല, ഒട്ടും മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്‍ ശബരിയോട് നിര്‍വ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യര്‍ത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വാക്പോര്
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും വാക്പോര് ആരംഭിച്ചത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ബെന്യാമിന്‍റെ ഖേദപ്രകടനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് സ്ഥിതി വിശദീകരിക്കാന്‍ ദിവസവും 6 മണിക്ക് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയതിന് ആറ് മണിത്തള്ള് എന്ന് ശബരീനാഥന്‍ അടക്കമുള്ള യുവ നേതാക്കള്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്കെതിരെ ബെന്യാമിന്‍ രംഗത്ത് വന്നത്. തക്കുടുക്കുട്ടാ എന്നും തരത്തില്‍ പോയി കളിക്ക് എന്നും അടക്കമുള്ള പ്രയോഗങ്ങള്‍ ബെന്യാമിന്‍ നടത്തിയിരുന്നു. ശബരിനാഥന്‍ മറുപടിയുമായി എത്തുകയും വാക്‌പോര് കനക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് ബെന്യാമിന്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.