വിവേക് രാമസ്വാമിയുടെ രണ്ട് മക്കളെ നോക്കുന്നതിലൂടെ അദ്ദേഹത്തിന്റെ പ്രൗഢ ഗംഭീരമായ കുടുംബത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് തെരഞ്ഞെടുക്കപ്പെടുന്ന ആയയ്ക്ക് ലഭിക്കുക. കുടുംബത്തിന്റെ എല്ലാ യാത്രകളിലും ഒപ്പം പോകാനും ഇവർക്ക് അവസരം ലഭിക്കും. വീക്കിലി ഷെഡ്യൂളിലാണ് ആയ ജോലി ചെയ്യേണ്ടത്. അതായത് ഒരു ആഴ്ച ജോലി ചെയ്യണം. അടുത്ത ഒരു ആഴ്ച അവധിയായിരിക്കും. 26 ആഴ്ച ജോലി ചെയ്യുന്ന ആയയ്ക്ക് ലഭിക്കുക 100,000ഡോളറാണ്.
advertisement
പ്രൈവറ്റ് ജെറ്റ് യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർ കൂടിയായിരിക്കണം ആയ എന്നും പരസ്യത്തിൽ വിവേക് രാമസ്വാമി പറയുന്നു. മിക്ക ആഴ്ചകളിലും കുടുംബാംഗങ്ങളോടൊത്ത് സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്രകൾ നടത്തേണ്ടിവരും. തെരഞ്ഞെടുക്കപ്പെടുന്നവരെ വീട്ടിലെ മറ്റ് ജീവനക്കാരുടെ കൂട്ടത്തിലുൾപ്പെടുത്തും. ഷെഫ്, ഹൗസ് കീപ്പർ, പ്രൈവറ്റ് സെക്യൂരിറ്റി എന്നിവരുൾപ്പെട്ട സംഘത്തിലേക്കാണ് ഇവരെ ഉൾപ്പെടുത്തുക.
കുട്ടികളുടെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുക, അവരുടെ യാത്രകൾക്ക് ആവശ്യമായ സാധനങ്ങൾ എടുത്തുവെയ്ക്കുക, തുടങ്ങിയ കാര്യങ്ങൾ ആയ ശ്രദ്ധിക്കണമെന്ന് പരസ്യത്തിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് വിവേക് രാമസ്വാമി. താൻ വളരെ ചെറുപ്പമാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്നും ചിലർക്ക് ഒരു ധാരണയുണ്ടെന്ന് വിവേക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം രണ്ടാം ജിഒപി സംവാദത്തിൽ തിളങ്ങിയത് ഇന്ത്യൻ വംശജൻ കൂടിയായ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയായിരുന്നു. അമേരിക്കൻ മണ്ണിൽ ജനിക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികൾക്ക് ലഭിക്കുന്ന പൗരത്വം അവസാനിപ്പിക്കണമെന്ന നിർദ്ദേശമാണ് സംവാദത്തിൽ അദ്ദേഹം മുന്നോട്ട് വെച്ചത്. ഇദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. 14-ാമത് ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു വിവേക് രാമസ്വാമിയുടെ പരാമർശം.
”അനധികൃത കുടിയേറ്റക്കാരുടെ കുട്ടികൾക്ക് അമേരിക്കയിൽ ജനിക്കുന്നതിലൂടെ പൗരത്വം നൽകുന്ന രീതി അവസാനിപ്പിക്കണം എന്ന പക്ഷക്കാരനാണ് താൻ. ഇതുകേൾക്കുമ്പോൾ പ്രതിപക്ഷം ചിലപ്പോൾ ഭരണഘടനയും 14-മത് ഭേദഗതിയുമുയർത്തിപ്പിടിക്കാൻ സാധ്യതയുണ്ട്. 14-ാം ഭേദഗതി എന്താണെന്ന് ഞാൻ കൃത്യമായി വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം ‘ വിവേക് രാമസ്വാമി പറഞ്ഞു. മെക്സിക്കൻ നയതന്ത്രജ്ഞന്റെ കുട്ടി അമേരിക്കയിൽ ജനിച്ചാലും 14-ാം ഭേദഗതി അനുസരിച്ച് ആ കുട്ടിയ്ക്ക് യുഎസ് പൗരനാകാൻ കഴിയില്ല എന്നും വിവേക് രാമസ്വാമി കൂട്ടിച്ചേർത്തു.