സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളിൽ അയവുവന്നതും ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. പൊതുപരിപാടികൾക്ക് കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. ശാരീരിക അകലവും മാസ്കും നിർബന്ധമാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കും.
Also Read- സിനിമാ തിയേറ്ററുകളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാം; കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
advertisement
സെക്ടറൽ മജിസ്ട്രേട്ടുമാർ നിരീക്ഷണ ചുമതല തുടരും. അവരുടെ എണ്ണം വർധിപ്പിക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സർക്കാരിന്റെ ശ്രമം. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല. നിയന്ത്രണങ്ങൾ കർക്കശമാക്കുമെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും തടസ്സമുണ്ടാകില്ല.
കോവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിൽ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കണം. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, തൊഴിലാളികൾ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവരെയും പരിശോധിക്കണം.
Also Read- കോവിഡ് പരിശോധനയ്ക്ക് സ്രവമെടുക്കുന്നത് മലദ്വാരത്തിൽനിന്ന് ; പുതിയ പരീക്ഷണവുമായി ചൈന
തദ്ദേശഭരണ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാർഡുതല സമിതികൾ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. ബോധവൽക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും വിദഗ്ധ സമിതി അംഗങ്ങളും പങ്കെടുത്തു.
അതേസമയം രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,556 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച 153 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 123 മരണങ്ങളുണ്ടായി. ഇതില്‍ 20 എണ്ണം കേരളത്തിലാണ്. രാജ്യത്താകെ കൊവിഡ് കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ വ്യാപനം വര്‍ദ്ധിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ 1,05,533 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 41,918ഉം കേരളത്തിലാണ്. ആകെ രോഗികളില്‍ 39.7 ശതമാനവും കേരളത്തിലാണ്. രാജ്യത്ത് ഒരാഴ്ചയ്ക്കിടെ 18568 രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ കേരളത്തില്‍ 2463 പേര്‍ വര്‍ദ്ധിച്ചു.
