കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിക്കരുതെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് വാകിസിനേഷൻ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പോളിയോ വാക്സിൻ സമയത്തും പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾ വാക്സിൻ സ്വീകരിക്കുകയും ഇന്ത്യ പോളിയോ മുക്തമാകുകയും ചെയ്തുവെന്നും മന്ത്രി ഓർമിപ്പിച്ചു. ഡൽഹിയിൽ സർക്കാർ ഡ്രൈ വാക്സിനേഷൻ റൺ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.
ഡൽഹിയിൽ മാത്രമല്ല, രാജ്യത്ത് മുഴുവൻ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ രണ്ടാം തവണയാണ് ഡ്രൈ റൺ നടക്കുന്നത്. അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ജില്ലകളിലായിരുന്നു ആദ്യഘട്ടത്തിൽ ഡ്രൈ റൺ നടന്നത്.
You may also like:കോവിഷീൽഡ് വാക്‌സിന് ഇന്ത്യയിൽ അടിയന്തിര അനുമതി നൽകിയേക്കും; ശുപാര്‍ശയുമായി വിദഗ്ധ സമിതി
കേരളത്തിലും കോവിഡ് വാക്‌സിന്റെ ഡ്രൈ റൺ നടന്നു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളില്‍ തിരഞ്ഞെടുത്ത ആശുപത്രികളിലാണ് ഡ്രൈ റൺ നടന്നത്.
രാജ്യത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കില്ലെന്നായിരുന്നു നേരത്തേ കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ പറഞ്ഞിരുന്നത്. മുപ്പത് കോടി പേരുടെ വാക്സിനേഷനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും നീതി ആയോഗ് അംഗവും കോവിഡ് ടാസ്ക് ഫോഴ്സ് തലവനുമായ ഡോ. വിനോദ് പൾ പറഞ്ഞിരുന്നു.