ന്യൂഡൽഹി: കോവിഡ് വാക്സിൻ കോവിഷീൽഡിന് ഇന്ത്യയിൽ അടിയന്തിര അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് വിദഗ്ധ സമിതി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച കോവിഷീൽഡ്, സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മ്മിക്കുന്നത്. വാക്സിൻ വിതരണത്തിന് രാജ്യം പൂർണ്ണമായും സജ്ജമാണെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.
യുകെ, ബ്രസീല്‍ എന്നിവിടങ്ങളിൽ നടന്ന ട്രയൽ അനുസരിച്ച് കോവിഷീല്‍ഡ് വാക്സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇതിന് പുറമെ ഭാരത് ബയോടെക്കിന്‍റെയും വിദേശ സ്വകാര്യകമ്പനിയായ ഫൈസറിന്‍റെയും മറ്റ് രണ്ട് വാക്സിനുികൾക്കു കൂടി അനുമതി നൽകുന്നത് സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിച്ച് വരുന്നുണ്ട്.
കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാന്‍ അടുത്ത ദിവസം രാജ്യമാകെ 'ഡ്രൈ റണ്‍' തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇത്തരമൊരു നിർണ്ണായക റിപ്പോർട്ടെത്തുന്നത്. ശുപാർശയിൽ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കിയാൽ ഇന്ത്യയിൽ വാക്‌സീന്‍ വിതരണ ദൗത്യത്തിനു തുടക്കമാകും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.