വയോധിക മാർച്ച് 16-ന് രാവിലെ തന്റെ വളർത്തുമൃഗങ്ങൾക്ക് തീറ്റ സംഘടിപ്പിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. ഏകദേശം 7 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണ, വെള്ളി ആഭരണങ്ങൾ അവർ ധരിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.
വൈകുന്നേരമായിട്ടും വയോധിക തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ ഗ്രാമത്തിലും പരിസരത്തെ പാടങ്ങളിലും തിരച്ചിൽ നടത്തി. രാത്രിയായിട്ടും വിവരമൊന്നും ലഭിച്ചില്ല. തൊട്ടടുത്ത ദിവസം, മാർച്ച് 17-ന് പച്‌രന്ദ ഗ്രാമത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയത്.തലയും പാദങ്ങളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു, ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം കവർന്നിരുന്നു. കഴുത്തും കാലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
advertisement
ശരീരം കഷണങ്ങളാക്കി മുറിച്ച് ചാക്കുകളിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ നാഗൂർ എസ്പി റോഷൻ മീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ഡ്രോൺ യൂണിറ്റുകൾ എന്നിവയും സ്ഥലത്തെത്തി.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ലഭിച്ച ഒരു ചെരുപ്പാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. തിരച്ചിലിനിടെ ഗ്രാമത്തിലെ ഒരു വീട്ടിൽ രക്തക്കറ കണ്ടെത്തുകയും, കൊലപാതകം നടന്നത് അവിടെയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയും ചെയ്തു. കൂടാതെ, വയോധികയെ കാണാതായ സമയത്ത് ആ പ്രദേശത്തുണ്ടായിരുന്ന മുന്നൂറിലധികം മൊബൈൽ നമ്പറുകളുടെ ലൊക്കേഷൻ വിവരങ്ങളും കോൾ റെക്കോർഡുകളും പോലീസ് വിശകലനം ചെയ്തു.
അന്വേഷണത്തിനൊടുവിൽ മാർച്ച് 20-ന് വയോധികയുടെ അയൽവാസിയായ 38 വയസ്സുകാരൻ മുകേഷ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങളും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കോടാലിയോ ഇരുമ്പ് വടിയും കണ്ടെടുത്തിട്ടുണ്ട്. മൃഗങ്ങൾക്ക് തീറ്റ ചോദിച്ചാണ് നതി ദേവി മുകേഷ് ഭാരതിയുടെ വീട്ടിലെത്തിയത്. അവിടെ വെച്ച് അയാൾ അവരെ ആക്രമിച്ചു കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയുമായിരുന്നു. തുടർന്ന് ശരീരാവശിഷ്ടങ്ങൾ മൂന്ന് ചാക്കുകളിലാക്കി തന്റെ വാഗൺ ആർ കാറിൽ കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു
കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. ഭൂമിയെച്ചൊല്ലിയുള്ള തർക്കം നിലനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ആഭരണങ്ങൾ തട്ടിയെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. ശരീരഭാഗങ്ങളെല്ലാം കണ്ടെടുക്കുന്നതുവരെ സംസ്കാര ചടങ്ങുകൾ നടത്തില്ലെന്ന് വ്യക്തമാക്കി കുടുംബം പ്രതിഷേധിച്ചു. പിന്നീട് ചില അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതോടെ ചടങ്ങുകൾ പൂർത്തിയാക്കി.
