ദിലീപിന്റെ പ്രധാന വാദങ്ങള്‍-
തനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയല്ല. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. അദ്ദേഹം നല്‍കിയ ശബ്ദരേഖകളും മൊബൈല്‍ ഫോണും അടിസ്ഥാനമാക്കിയാണ് കേസിന്റെ അന്വേഷണം. പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും അവ്യക്തവും കെട്ടിച്ചമയ്ക്കപ്പെട്ടതുമാണ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന വാദം അടിസ്ഥാരഹിതമാണ്. വിചാരണക്കോടതിയുടെ വളപ്പില്‍ വെച്ച് 2017 ഡിസംബറില്‍ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ 2017 ല്‍ കേസ് പ്രത്യേക കോടതിയില്‍ എത്തിയിട്ടില്ല. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയില്‍ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ബൈജു പൗലോസ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്.
advertisement
മുന്‍ ഭാര്യ മഞ്ജു വാര്യരുടെ ഉടമസ്ഥതയിലുള്ള എം ജി റോഡ് മേത്തര്‍ ഫ്ളാറ്റില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന വാദവും തെറ്റാണ്. മഞ്ജു വാര്യര്‍ക്ക് അവിടെ ഫ്ളാറ്റില്ല. പ്രവാസി വ്യവസായിയായ സലിം താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണ് എന്ന വാദം തെറ്റാണ്. വിദേശത്തുള്ള സലിമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തി നടത്താന്‍ ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനല്‍ ഗൂഢാലോന. എന്നാല്‍ ഇത്തരത്തിലൊരു വാദം എഫ്ഐആറില്‍ പോലും മുന്നോട്ടുവച്ചിട്ടില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രോസിക്യൂഷന്റെ ദിലീപ് അടക്കമുള്ള പ്രതികളുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് പറഞ്ഞതോടയാണ് ഇക്കാര്യങ്ങള്‍ രേഖാമൂലം ബോധിപ്പിയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് കോടതി വിധി പ്രഖ്യാപിക്കും.
അതിനിടെ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം കോടതിയിൽ നിന്ന് ചോർന്നെന്ന വാർത്ത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലൻസ് കമ്മീഷണർമാർ, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷൻ തുടങ്ങിയവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. താൻ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ എറാണാകുളം സെഷൻസ് കോടതിയിൽ നിന്ന് ചോർന്നുവെന്ന വാർത്ത പുറത്തുവരുന്നുണ്ട്. ഇതിൽ അന്വേഷണം വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് നടി കത്തയച്ചിട്ടുള്ളത്. വിദേശത്തുള്ള ചില ആളുകളിൽ ദൃശ്യങ്ങൾ എത്തിയെന്ന വാർത്തകൾ വരുന്നുണ്ട്. അത് ഞെട്ടിക്കുന്നതാണ്. തന്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത്. കോടതിയിൽ നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് വിചാരണ കോടതിയിലേക്ക് ദൃശ്യങ്ങൾ എത്തിച്ചപ്പോഴാണ് ഇത് ചോർന്നുവെന്നതാണ് വിവരങ്ങൾ പുറത്തുവന്നത്.
