ഊമക്കത്ത്
15 വർഷങ്ങൾക്ക് മുൻപ് കുഴിച്ചു മൂടപ്പെട്ട സത്യങ്ങൾ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്ന് പറയപ്പെടുന്ന കല എന്ന 27 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം. കൊലപ്പെടുത്തിയ രീതിയും പങ്കുള്ളവരുടെ പേരുകളും ഉൾപ്പടെ വിശദമായി കത്തിൽ ഉണ്ടായിരുന്നു.
advertisement
തുടർന്ന് അതീവ രഹസ്യമായി അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചു. മഫ്തിയിൽ ഉള്ള അന്വേഷണ സംഘം രഹസ്യമായി വിവരങ്ങൾ തേടുന്നുണ്ടെന്ന് അറിഞ്ഞ് കൊലപാതക വിവരം അറിയാമായിരുന്ന ബന്ധുക്കൾ ഇസ്രായേലിൽ ഉള്ള അനിൽകുമാറിനെ വിവരം അറിയിച്ചു. തുടർന്ന് അനിൽകുമാറിന്റെ അടുത്ത ബന്ധുക്കൾ അടക്കം 5 പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. ആർഡിഒയുടെ അനുമതി തേടി ഫോറൻസിക് വിഭാഗവുമായി ചേർന്ന് അനിൽകുമാറിന്റെ വീടിന്റെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന ഭാഗങ്ങൾ പൊലീസ് കണ്ടെത്തി. ഇത് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. ഇതിന് പുറമെ ക്ലിപ്പുംവസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതായാണ് വിവരം.
'കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടു'
കലയെ അനിൽകുമാറിന്റെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടതായി കസ്റ്റഡിയിൽ ഉള്ളവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴുത്തിൽ തുണി ഉപയോഗിച്ച് മുറുക്കി ആണ് കൊലപാതകമെന്നാണ് വിവരം. മറവ് ചെയ്യാൻ സഹായം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് കസ്റ്റഡിയിൽ ഉള്ള ബന്ധുക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു.
Also Read- കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
സുരേഷ്, ജിനു രാജൻ, പ്രമോദ്, സന്തോഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. മിശ്ര വിവാഹിതരായ കലയും അനിൽകുമാറും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇതിൽ ഒരു മകനുമുണ്ട്. കലയെ കാണാതായപ്പോൾ സ്വർണവും മറ്റുമായി ഒളിച്ചോടി പോയെന്നായിരുന്നു പ്രചാരണം. അതുകൊണ്ട് തന്നെ കലയുടെ ബന്ധുക്കൾ പരാതി നൽകിയില്ല. രണ്ട് മാസത്തിനുള്ളിൽ അനിൽകുമാർ പുനർവിവാഹം കഴിക്കുകയും ചെയ്തു. പുനർവിവാഹം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പൊലീസ് പരിശോധിച്ചു വരികയാണ്.
ഒളിച്ചോടി പോയെന്ന കഥ സൃഷ്ടിക്കപ്പെട്ടതോ?
പാലക്കാട് സ്വദേശിക്ക് ഒപ്പം പോയെന്നു പറയപ്പെടുന്ന കലയെ എറണാകുളത്ത് വച്ച് അനിൽകുമാർ കൂടെ കൂട്ടുക ആയിരുന്നു. വാടകയ്ക്ക് കാർ എടുത്താണ് കലയെ കൂട്ടാനായി പോയത്. യാത്രാമധ്യേ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. കലയെ ഒളിപ്പിച്ചു വെച്ച ശേഷം പാലക്കടേക്ക് ഒളിച്ചോടി പോയെന്നു അനിൽ കുമാർ ബോധ പൂർവം കഥ സൃഷ്‌ടിച്ചതനൊന്നും പൊലീസ് സംശയിക്കുന്നു.
മൃതദേഹം കാറിൽ കണ്ട ദൃക്സാക്ഷിയുണ്ടെന്നാണ് വിവരം. കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അനിൽ കുമാറിനെ നാട്ടിലെത്തിക്കാനും ഉടൻ തന്നെ ശ്രമം നടത്തും. പ്രദേശത്തെ എസ്എൻഡിപി ശാഖയുമായി ബന്ധപ്പെട്ട തർക്കവും കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തുവരാൻ കാരണമായി. പൊലീസിന് കത്ത് അയച്ചത് ഇവരാണെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയായ ഒരാൾ മുൻപ് ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.