തന്നെ മഠത്തിൽ വെച്ച് ബിഷപ് കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ് അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീ പൊലീസിന് മൊഴി നൽകി . ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ 14 ാം സാക്ഷിയാണ് മൊഴി നൽകിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയായ ബലാത്സംഗക്കേസിൻ്റെ അന്വേഷണത്തിലാണ് കന്യാസ്ത്രീയുടെ മൊഴി.
മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് മൊഴി നൽകിയത്. വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയ ബിഷപ്പ്, ശരീര ഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചെന്നും കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്നു. 2015-17 കാലയളവിൽ കേരളത്തിനു പുറത്ത് സേവനമനുഷ്ഠിക്കവെ ബിഷപ്പുമായി സൗഹൃദമുണ്ടായിരുന്നു. ഇത് മറയാക്കിയാണ് ഫ്രാങ്കോ മുളയക്കൽ ഫോൺ ചെയ്യാൻ ആരംഭിച്ചത്.
advertisement
Also Read- കടന്നുപിടിച്ചെന്ന് മറ്റൊരു കന്യാസ്ത്രീ; ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം
ബിഷപ്പ് ലൈംഗിച്ചുവയോടെ സംസാരിച്ചപ്പോൾ താൻ അത് വിലക്കി. പിന്നീട് തന്നെ കേരളത്തിലെ മറ്റൊരു മഠത്തിലേയ്ക്ക് മാറ്റി. ഇവിടെ സഹായിയോടൊപ്പം എത്തിയ ഫ്രാങ്കോ രാത്രിയിൽ മുറിയിലേക്ക് തന്നെ വിളിപ്പിച്ചു. സംസാരത്തിനു ശേഷം പോകാനൊരുങ്ങിയ തന്നെ ബലമായി കയറിപ്പിടിച്ച് ഉമ്മ വെച്ചതായും മൊഴിയിൽ പറയുന്നു. പേടി കൊണ്ടാണ് പുറത്ത് പറയാതിരുന്നത്. ബിഷപ്പിന്റെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ടാണിത്.
കന്യാസ്ത്രീയുടെ മൊഴിയിൽ ബിഷപ്പിനെതിരെ പോലീസ് ഇതുവരെ പ്രത്യേകം കേസ് എടുത്തിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചതു കൊണ്ടാണ് കേസ് എടുക്കാത്തതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും ഒഴിവാക്കിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്നും പ്രത്യേക എഫ്ഐആർ ഇടണമെന്നും സേവ് ഔർ സിസ്റ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു.