ചെന്നൈ: ഉപഭോക്താക്കളുടെ അക്കൗണ്ടിൽ തിരിമറിയിലൂടെ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ബാങ്ക് മാനേജരും ഭർത്താവും അറസ്റ്റിൽ. ചെന്നൈയിലുള്ള (Chennai) പഞ്ചാബ് ആൻറ് സിന്ധ് ബാങ്കിലാണ് (Punjab And Sindh Bank) തട്ടിപ്പ് നടന്നത്. ബാങ്ക് റീജിയണൽ മാനേജർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്ത് വന്നത്. ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് 1.23 കോടി രൂപയാണ് മറ്റൊരു അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് 59കാരിയായ മുൻ ബാങ്ക് മാനേജർ നിർമല റാണിയെയും ഇവരുടെ ഭർത്താവ് ഇളങ്കോവനെയും പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ തന്നെ ഓഡിറ്റിങിൽ തട്ടിപ്പ് മനസ്സിലായതിനെ തുടർന്ന് പഞ്ചാബ് സിന്ധ് ബാങ്ക് നിർമല റാണിയെ സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. 2016 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ചെന്നൈയിലെ പിഎസ്ബി ജോർജ് ടൌൺ, അണ്ണാ സാലൈ ബ്രാഞ്ചുകളിലാണ് നിർമല റാണി മാനേജരായി ജോലി നോക്കിയിരുന്നത്. ഈ സമയത്താണ് തട്ടിപ്പ് നടന്നത്.
advertisement
ഒരു കോടിയിലധികം രൂപ ചെറിയ തുകകളായി തൻെറ പേരിലുള്ള കർണാടക ബാങ്ക് അക്കൌണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിരുന്നത്. ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് ചെറിയ തുകയായി പണം ഇവർ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റി. എടിഎം വഴി നേരിട്ട് പണം എടുക്കാതെ തുക ഭർത്താവിൻെറ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
also read : വഴിവിട്ട ബന്ധം കണ്ടെത്തി; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊന്ന് കനാലിൽ തള്ളി
ബാങ്ക് റീജിയണൽ മാനേജർ കൻവർ ലാലാണ് മുൻ ബാങ്ക് മാനേജർക്കും ഭർത്താവിനുമെതിരെ പരാതി നൽകിയത്. അന്വേഷണത്തിൽ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിസിനസ് ലോണുകളും ബാങ്ക് ഗ്യാരന്റിയോടെ ലെറ്റർ ഓഫ് ക്രെഡിറ്റും ലഭിച്ചവർ ബാങ്കിൽ ദീർഘകാല നിക്ഷേപം നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. നിക്ഷേപ കാലയളവ് പൂർത്തിയാകുമ്പോൾ ഈ തുക തിരികെ നൽകും. ഈ സമയത്ത് ഇടപാടുകാരുടെ സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള പണം അനുവദിക്കാൻ അധികാരമുള്ളത് ബാങ്ക് മാനേജർമാർക്കാണ്. ഈ അധികാരം ദുരുപയോഗം ചെയ്താണ് റാണി തട്ടിപ്പ് നടത്തിയത്.
1.23 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബാങ്ക് തന്നെ നടത്തിയ ഓഡിറ്റിങ്ങിൽ മനസ്സിലായിരുന്നു. അപ്പോൾ തന്നെ റാണിയെ സർവീസിൽ നിന്ന് പിരിച്ച് വിട്ടു.
നിയമ നടപടി എടുക്കുന്നതിന് വേണ്ടിയാണ് പഞ്ചാബ് സിന്ധ് ബാങ്ക് അധികൃതർ പോലീസിനെ സമീപിച്ചത്. 2020ലാണ് കൻവർ ലാൽ ഈ ബാങ്കിൻെറ റീജിയണൽ മാനേജരായി ചുമതലയേൽക്കുന്നത്. അതിന് ശേഷമാണ് പരാതി നൽകിയത്. ഉപഭോക്താക്കളുടെ പണം തിരിമറി നടത്തി വലിയ തട്ടിപ്പ് നടത്താനാണ് ഇവർ ശ്രമിച്ചത്. ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ചിൻെറ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്ന വിഭാഗമാണ് പരാതിയിൻമേൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്തത്.