കന്യാകുമാരി: ഇരണിയലിലെ സർക്കാർ മദ്യവിൽപന ശാലയിൽ (ടാസ്മാക്) മോഷണം നടത്തിയ സംഭവത്തിൽ സഹോദരങ്ങളെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. കയത്താർ അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകൻ മംഗളരാജ് (38), അനുജൻ കണ്ണൻ (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ ആയിരുന്നു സംഭവം.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നു.
advertisement
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്ഐ സനൽ കുമാർ, ജോൺ ബോസ്കോ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത വാഹനങ്ങൾ
പ്രതികളുടെ കൈവശമുണ്ടായിരുന്ന 380 (180 എംഎല്‍) മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തു. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.