24 പ്രതികൾക്കും എതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ മാരകായുധങ്ങൾ ഉപയോഗിച്ച് മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് സി ബി ഐ സ്പെഷ്യൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കുറ്റപത്രം സമർപ്പിച്ചത്
പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ്പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗവും ഉദുമ മുൻഎംഎൽഎയുമായ കെ വി കുഞ്ഞിരാമൻ (59) അടക്കം 5 സി പി എം പ്രവർത്തകരെക്കൂടി സി ബി ഐ കഴിഞ്ഞ ദിവസമാണ് പ്രതി ചേർത്തത്. കുഞ്ഞിരാമനും സി പി എം ഉദുമ ഏരിയ കമ്മിറ്റി അംഗങ്ങളായ രാഘവൻ വെളുത്തോളി (51), കെ വി ഭാസ്കരൻ (55), പാർട്ടി അനുഭാവികളായ ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരുമാണു പുതിയ പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
advertisement
കഴിഞ്ഞദിവസം ബാഞ്ച് സെക്രട്ടറിഉൾപ്പെടെ 5 സിപിഎം പ്രവർത്തകരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന ക്രൈം ബാഞ്ച് ആദ്യം അന്വേഷിച്ച കേസിൽ സി പി എം ലോക്കൽ കമ്മിറ്റി നേതാക്കളും പ്രവർത്തകരുമായ 14 പേരായിരുന്നു പ്രതികൾ. ഇവർക്കു പുറമേയാണ്10 പ്രതികളുടെ അനുബന്ധപട്ടിക സി ബി ഐ ഇന്നലെ കോടതിയിൽ സമർപ്പിച്ചത്. ഇതോടെ പ്രതികളുടെ എണ്ണം 24 ആയി. കേസിൽ ആദ്യം ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ ബലമായി മോചിപ്പിച്ചു കൊണ്ടു പോയതിനാണ് കുഞ്ഞിരാമനെ സി ബി ഐ പ്രതി ചേർത്തത്. ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ച് നേരത്തെ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. സി പി എം നേതാക്കളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ആരോപണം ഉയർന്നതിന്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നു.
കൂടുതൽ സി പി എം പ്രവർത്തകർ അറസ്റ്റിലാകുമെന്ന സൂചനയാണ് കോടതിയിൽ സി ബി ഐ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. അന്വേഷണത്തിനായി ഹൈക്കോടതി അനുവദിച്ച സമയ പരിധി നാളെ അവസാനിക്കും. ഇതിന് മുൻപാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. സമയം നീട്ടി കിട്ടാൻ സി ബി ഐ കോടതിയെ സമീപിക്കും. 2019 ഫെബ്രുവരി 17 ന് രാത്രിയിലാണ് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും വധിച്ചത്.