ദിലീപിനെ പരിചയമുള്ള നാൾ മുതൽ ഇതുവരെയുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞതായി ബാലചന്ദ്രകുമാർ എന്തുകൊണ്ട് താൻ മൊഴി നൽകാൻ വൈകി എന്നതും കോടതിയോട് പറഞ്ഞിട്ടുണ്ട്. കേസിലെ വി ഐ പി യെ പറ്റി പോലീസിന് ധാരണയായതായും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ട്. ഭാര്യ കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായ സാഗറിൻ്റെ മൊഴി ഈ രീതിയിൽ മാറ്റിച്ചതാണ്. ഇതിനുള്ള എല്ലാ തെളിവുകളും താൻ നേരത്തെ കൈമാറിയിട്ടുണ്ട്. മസിൽ പവറും മണി പവറും ഉപയോഗിച്ചാണ് മൊഴിമാറ്റം നടത്തിക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
advertisement
കേസിലെ വിവരങ്ങൾ പുറത്ത് വിട്ടതിനു ശേഷവും തനിക്ക് ഭീഷണിയുണ്ടായി. ദിലീപിനോട് അടുപ്പമുള്ള ഒരു സിനിമ നിർമ്മാതാവ് തന്റെ വീടും അവിടേക്കുള്ള വഴിയും ചോദിച്ചു മനസ്സിലാക്കാൻ തൻ്റെ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. അപകട ഭീഷണി മനസ്സിലായതിനെ തുടർന്ന് ഈ വിവരവും പൊലീസിനെ അറിയിച്ചിരുന്നു. ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാൻ പ്രയാസമില്ലെന്നും അതിനു സഹായകമായ 20 ഓഡിയോ ക്ലിപ്പുകൾ ക്രൈം ബ്രാഞ്ചിന് കൈമാറിയതായും ബാലചന്ദ്രകുമാർ പറഞ്ഞു.
Also Read- Actress Attack Case | പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പരിശോധന നടത്തി പൊലീസ്
കേസിൽ രണ്ടുവട്ടം ക്രൈംബ്രാഞ്ചിനു മുൻപാകെ മൊഴി നൽകിയ ശേഷമാണ് ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തുന്നത്. മുൻപ് സാക്ഷികൾ കൂറുമാറിയ പശ്ചാത്തലത്തിലായിരുന്നു രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെയാണ് മൊഴി രേഖപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും ഉള്ള ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിലാണ് രഹസ്യമൊഴി എടുത്തത്. നേരത്തെ ഇതേ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ടുവട്ടം ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിന് വിചാരണകോടതി അനുമതി നൽകിയ സാഹചര്യത്തിൽ കൂടിയാണ് മൊഴികൾക്ക് നിയമത്തിന്റെ കൂടി പിൻബലം നൽകുന്നതിനായി കോടതിയിൽ രേഖപ്പെടുത്തുന്നത്.
ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് മൊഴി മാറ്റം ഒഴിവാക്കുന്നതിനായി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. കൊച്ചി സിജെഎം കോടതി ചുമതലപെടുത്തിയതു പ്രകാരം ആണ് ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടന്‍ ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമുള്ള തെളിവുകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.
ബാലചന്ദ്രകുമാർ പുറത്തുവിട്ട തെളിവുകൾ ശരിവെക്കുന്നതായിരുന്നു പിന്നാലെ പുറത്തുവന്ന പ്രധാന പ്രതി പൾസർ സുനിയും സാക്ഷിയായ ജിൻസനുമായുള്ള സംഭാഷണം.
