ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനുശേഷമാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അതേസമയം, ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മൂമ്മ പറയുന്നു. 'പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു. മരുമകൻ തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോഴായിരുന്നു പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ പോയിരുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല' - അമ്മൂമ്മ പറയുന്നു.
advertisement
സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കാക്കനാട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അമ്മയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. കുട്ടിയുടെ ബന്ധു ആരാണെന്നത് അടക്കമുള്ള വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കുട്ടിയെ ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ സ്‌നേഹിച്ചതിനാല്‍ അവരുടെ കണ്ണീര് കാണാനാണ് മകളെ കൊന്നതെന്നാണ് കസ്റ്റഡിയിലുള്ള അമ്മ പൊലീസിനോട് പറഞ്ഞിരുന്നത്. മകളുമൊത്ത് ആലുവ പുഴയിൽ ചാടി മരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നതെന്നും പുഴയുടെ പരിസരത്തെത്തിയത് അതിനായിരുന്നുവെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നത്. കുട്ടികൾക്ക് തന്നേക്കാൾ പ്രിയം ഭർത്താവിനോടാണ്. മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.