കസ്റ്റംസ്
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സംഘമാണ് 2020 ജൂൺ 30ന് നയതന്ത്ര ബാഗിൽ കടത്തിയ 30 കിലോഗ്രാം സ്വർണം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സരിത്, സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരാണ് ആദ്യം പിടിയിലായത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ഫൈസൽ ഫരീദ്, കെ.ടി. റമീസ് എന്നിവർക്ക് സംഘവുമായുള്ള ബന്ധം കണ്ടെത്തുകയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തു.
എൻഐഎ
സ്വർണക്കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് എൻഐഎ കേസ് ഏറ്റെടുത്തത്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവർത്തനത്തിനാണോ വിനിയോഗിക്കുന്നതെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്.
advertisement
സിബിഐ
ലൈഫ് മിഷൻ പദ്ധതിക്കു കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് 24നാണ് സിബിഐ അന്വേഷണം തുടങ്ങിയത്. സ്വർണക്കടത്ത് കേസിലെ പ്രതികൾ തന്നെയാണ് ഈ കേസിലും ആരോപണവിധേയരായിരിക്കുന്നത്. സ്വപ്ന 4.25 കോടി രൂപ കമ്മിഷൻ വാങ്ങിയത് സംബന്ധിച്ചാണ് സി.ബി.ഐ ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ മരണം സംബന്ധിച്ച കേസും സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ടവർക്കും സ്വർണക്കടത്തുമായി ബന്ധമുണ്ട്.
ഇന്റലിജൻസ് ബ്യൂറോ
വിദേശ രാജ്യത്തു നിന്നുള്ള സ്വർണക്കടത്ത് നടത്താൻ സഹായം നൽകിയത് ആരൊക്കെയെന്നാണ് ഐബിഅന്വേഷിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.
നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
ബെംഗളൂരു സിനിമാ ലഹരി മരുന്നു കേസിലെ പ്രതികൾക്ക് കേരളത്തിലെ സ്വർണക്കടത്ത് സംഘവുമായുള്ല ബന്ധമാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ ഈ കേസുമായി ബന്ധിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്തു
Related News ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു; കള്ളപ്പണം വെളുപ്പിച്ചോ എന്ന് അന്വേഷിക്കും
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കസ്റ്റംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 12ന് ഇഡി സ്വർണക്കടത്തിൽ അന്വേഷണം തുടങ്ങിയത്. കുറ്റകൃത്യം തെളിഞ്ഞാൽ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ (ഫെമ) 8–ാം വകുപ്പു പ്രകാരം നടപടിയെടുക്കും.
റിസർച് ആൻഡ് അനാലിസിസ് വിങ് (റോ)
തിരുവനന്തപുരത്ത് 2019 മേയ് 31ന് 25 കിലോഗ്രാം സ്വർണം കടത്തിയ കേസ് എൻഐഎയും ‘റോ’യും അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട സെറീന ദുബായിൽ പാക്കിസ്ഥാൻ സ്വദേശിയുമായി ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്നു. പാക്കിസ്ഥാൻ കൂടി ഉൾപ്പെട്ടതിനാലാണ് ഈ കേസിൽ റോ ഇടപെട്ടത്. ഇതിന്റെ തുടർച്ചയെന്ന നിലയിൽ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു വിവരങ്ങളും അവർ ശേഖരിക്കുന്നുണ്ട്.
ഇൻകം ടാക്സ്
സ്വപ്നയുടെയും കൂട്ടു പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. സ്വപ്‌ന ഉൾപ്പെടെയുള്ള പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിനു സാമ്പത്തിക കുറ്റവിചാരണക്കോടതി അനുമതി നൽകിയിട്ടുണ്ട്.
കേരള പൊലീസ്
സ്വപ്ന സുരേഷിന്റെ വ്യാജ ബികോം സർട്ടിഫിക്കറ്റ് സംബന്ധിച്ചാണ് കേരള പൊലീസിന്റെ അന്വേഷണം. എൻഐഎ അന്വേഷണം ഏറ്റെടുത്ത ശേഷമായിരുന്നു പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്നു ബോധ്യപ്പെട്ടതോടെ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന വിജിലൻസ്
ലൈഫ് മിഷൻ പദ്ധതിയിയുമായി ബന്ധപ്പെട്ട ക്രമക്കോടുകൾ അന്വേഷിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരാണ് വിജിലൻസിന് കൈമാറിയത്. ഈ മാസം 23നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ തൊട്ടു പിന്നാലെ സിബിഐ അന്വേഷണം ഏറ്റെടുത്തു.