കത്തി എടുക്കാൻ വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയപ്പോൾ പിന്നാലെ എത്തിയ സംഘം വീട്ടമ്മയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നെടുക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 8000 രൂപ കവർന്നെടുത്ത് ശേഷം മറ്റു പണമൊന്നും വീട്ടിലില്ല എന്നറിഞ്ഞ് ആയിരം രൂപ മടക്കി നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഇതിൽ കടക്കാട് ഉളമയിൽ സ്വദേശിയായ 19 വയസ്സുകാരൻ റാഷിക്കിനെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തത്.
സഹോദരങ്ങളായ മലയാലപ്പുഴ താഴം ചേറാടി ലക്ഷംവീട് കോളനിയിൽ സിജി ഭവനത്തിൽ സുഗുണൻ എന്ന സിജു(28), അനുജൻ സുനിൽ രാജേഷ്(25), തോന്നല്ലൂർ ആനന്ദവിലാസത്തിൽ എസ്.ആദർശ്(30)എന്നിവരാണ് പിടിയിലായത്. കടയ്ക്കാട് പനയറയിൽ ശാന്തകുമാരിയെ(72) ആണ് കെട്ടിയിട്ട ശേഷം ഇവർ മോഷണം നടത്തിയത്.
advertisement
ജൂലായ് 20ന് പകൽ 12 മണിയോടെ വാഴയില വെട്ടാൻ എന്ന വ്യാജേന വീട്ടിലെത്തിയ മൂന്നുപേരിൽ രണ്ട് യുവാക്കൾ ചേർന്നാണ് ശാന്തകുമാരിയെ കൈകൾ ബന്ധിച്ച് കവർച്ച നടത്തിയത്.
Also Read- ബലാത്സംഗത്തിനിരയാക്കിയ യുവതിയെ വിവാഹം ചെയ്ത് ആറു മാസത്തിന് ശേഷം കൊലപ്പെടുത്തി
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മോഷ്ടാക്കൾ പത്തനംതിട്ട കുമ്പഴയിലുള്ള വർക്‌ഷോപ്പിലും മദ്യശാലകളിൽവെച്ചും ഒത്തുചേർന്നാണ് പരിചയം. മോഷണത്തിലെ സൂത്രധാരനാണ് തോന്നല്ലൂർ സ്വദേശിയായ ആദർശ്. കടയ്ക്കാട്ട് ഒറ്റയ്ക്കു താമസിക്കുന്ന ഒരു വയോധികയുണ്ടെന്നും ഇവിടെ മോഷണം നടത്താമെന്നും പറഞ്ഞ് ദിവസവും സമയവും എല്ലാം തീരുമാനിച്ചതും ആദർശാണ്.
ഓട്ടോറിക്ഷയിൽ കടയ്ക്കാട് ക്ഷേത്രത്തിനു സമീപമെത്തിയ സിജുവും സുനിൽരാജേഷും ബൈക്കിലെത്തിയ മറ്റ് രണ്ട് പ്രതികളും ചേർന്ന് ആറ്റു തീരത്തെത്തി മദ്യപിച്ചശേഷം ആദർശ് തന്റെ ബൈക്കിലാണ് ഇവരെ വീടിനു സമീപം എത്തിച്ചത്. മോഷണശേഷം തിരികെ ഓട്ടോയ്ക്ക് സമീപം എത്തിച്ചതും ആദർശാണ്.
Also Read- വാക്സിനെടുത്തവരെ പരിഹസിച്ച യുവാവ് കോവിഡ് ബാധിച്ച് മരിച്ചു
അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെയും മോഷണസ്ഥലത്തെത്തിച്ച ശേഷം ആദർശ് തിരിച്ചറിയാതിരിക്കാനായി വീട്ടിൽ നിന്നും മാറിനിന്നു. മൂന്നുപേരും വീട്ടിലെത്തുകയും റാഷിക്ക് കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളം കുടിച്ചശേഷം റാഷിക്കും മാറിനിന്നു. സിജുവും സുനിൽ രാജേഷും ചേർന്നാണ് ശാന്തകുമാരിയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചത്.
മോഷ്ടിച്ച മൂന്നു പവനിൽ ഒരുഭാഗം കോഴഞ്ചേരി തെക്കേമലയിലെയും പത്തനംതിട്ട ആനപ്പാറയിലെയും ധനകാര്യ സ്ഥാപനങ്ങളിൽ പണയംവെച്ചും ബാക്കി സ്വർണം വിൽക്കുകയും ചെയ്തു കിട്ടിയ തുകയിൽ 22,000 രൂപ ആദർശിന് നൽകി. മോഷ്ടിച്ച 8000 രൂപ ചെലവഴിച്ചു. റാഷിക്കിന് പണം പിന്നീട് നൽകാമെന്നായിരുന്നു വാഗ്ദാനം.
പത്തനംതിട്ട, അടൂർ, പെരുനാട്, ചിറ്റാർ, നൂറനാട് തുടങ്ങിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പത്തിലധികം മോഷണക്കേസുകളിലെ പ്രതിയാണ് സുനിൽ രാജേഷെന്ന് പോലീസ് പറഞ്ഞു. സഹോദരൻ സിജു പല കേസുകളിലും പങ്കാളിയായിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടിരുന്നില്ല. അറസ്റ്റിലായ റാഷിക്ക് റിമാൻഡിലാണ്. മറ്റ് മൂന്നു പേരെയും അടൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി.
ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദ്ദേശപ്രകാരം ഡി വൈ.എസ്.പി. ആർ.ബിനു, പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ, എസ്.ഐ. ബി.എസ്.ശ്രീജിത്ത്, ക്രൈം വിഭാഗം എസ്.ഐ. സി.കെ.വേണു, എ.എസ്.ഐ. ജി.അജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ വി.എസ്.ശരത്ത് എൻ.കൃഷ്ണദാസ്, സന്ദീപ്, ജി.സുധാഷ്, പി.എം.രാജേഷ്, ജി.മനോജ്, സി.എസ്.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
