കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖിനെ ദുബായിലെ കാരിയർ ഏജന്റിന് പരിചയപ്പെടുത്തിയത് അജ്മൽ ആണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഹമ്മദ് ഷാഫിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അജ്മലെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
അജ്മലും അർജുൻ ആയങ്കിയും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുഹമ്മദ് ഷഫീഖുമായും അർജുന് നേരത്തെ പരിചയമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഷഫീഖിനെ അജ്മലിനു പരിചയപ്പെടുത്തിയത് അർജുൻ ആയങ്കിയാണ്. ഷഫീഖിനെ ദുബായിലെ കാരിയർ ഏജന്റിന് പരിചയപ്പെടുത്തിയതിന് കമ്മീഷൻ പറ്റിയിട്ടുണ്ട്.
advertisement
24 വയസ്സുള്ള അജ്മൽ ഒരു വർഷത്തോളം ദുബായിലുണ്ടായിരുന്നു. അമ്മ സക്കീനയുടെ പേരിലുള്ള മൂന്ന് സിം കാർഡുകളാണ് ഇടപാടുകൾക്കായി അജ്മൽ ഉപയോഗിച്ചത്. മുഹമ്മദ് എന്ന പേരിലാണ് ആശയ വിനിമയങ്ങളിൽ അജ്മലും ഷഫീഖും ഉപയോഗിച്ചത്. അതേസമയം കസ്റ്റംസ് തിരയുന്ന യൂസഫുമായി അജ്മലിന് ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി
കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി. രാവിലെ പതിനൊന്നു മണിയോടെയാണ് ഓഫിസിൽ എത്തിയത്. കഴിഞ്ഞ ആഴ്ച്ച സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ എത്തിയ മുഹമ്മദ് ഷാഫിയെ തിരിച്ചയച്ചിരുന്നു. പറഞ്ഞ ദിവസം വന്നാൽ മതിയെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്.
അതിനു മുൻപ് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസിൽ ഹാജരായിരുന്നില്ല. വയറു വേദനയാണ് കാരണം പറഞ്ഞത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ചു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.
ഇത് വകവെയ്ക്കാതെയാണ് ഷാഫി അടുത്ത ദിവസം കമ്മീഷണർ ഓഫിസിൽ പതിനൊന്നു മണിയോടെ അഭിഭാഷകനൊപ്പം എത്തിയത്. എന്നാൽ പത്തു മിനിറ്റിനകം തന്നെ തിരിച്ചെത്തി, വന്ന കാറിൽ തന്നെ മടങ്ങുകയായിരുന്നു. നേരത്തെ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. ടി പി വധക്കേസിൽ പ്രതിയായ ഷാഫി നിലവിൽ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടി സുനിയെയും ജയിലിൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കണ്ണൂർ സംഘത്തിന്റെ രക്ഷിതാക്കൾ കൊടി സുനിയും ഷാഫിയുമാണെന്നാണ് കോടതിയിൽ സമർപ്പിച്ച കസ്റ്റംസ് റിപ്പോർട്ട്.

