ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സൂബീറ ഫർഹത്തിനെ കാണാതായത് കഴിഞ്ഞ മാസം മാർച്ച് 10നായിരുന്നു. മൃതദേഹം ബുധനാഴ്ച പുറത്തെടുക്കും
സുബീറയെ കാണാതായി 40 ദിവസത്തിന് ശേഷം ആണ് മൃതദേഹം കണ്ടെത്തുന്നത്. സുബീറയുടെ വീടിന് 500 മീറ്റർ അകലെ മണ്ണിട്ട് മൂടിയ നിലയിൽ ആയിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ സൂബീരയുടെ അയൽവാസി ആണ്. സ്വർണം തട്ടി എടുക്കാൻ വേണ്ടി ആണ് കൃത്യം ചെയ്തത് എന്നാണ് സൂചന.
advertisement
ചെങ്കൽ ക്വാറിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തിന് അടുത്താണ് മൃതദേഹം മണ്ണിട്ട് മൂടിയത്. അടുത്ത ദിവസം പെയ്ത കനത്ത മഴയിൽ മണ്ണ് അല്പം നീങ്ങിയതോടെ ഇയാൾ പ്രദേശത്ത് മണ്ണിടാൻ തീരുമാനിച്ചു. പ്രദേശത്ത് മണ്ണ് മൂടാൻ എത്തിയ ജെ സി ബി ഡ്രൈവർ അഴുകിയ ഗന്ധം അനുഭവപ്പെട്ടത് പൊലീസിനെ അറിയിച്ചു.
ഉടൻ സ്ഥലത്ത് എത്തിയ പൊലീസ് പരിസരം പരിശോധിക്കുകയും മണ്ണിനടിയിൽ മൃതദേഹത്തിന്റെ കാൽ കാണുകയും ചെയ്തു. ഇതോടെ ആണ് അയൽവാസിയെ കസ്റ്റഡിയിൽ എടുത്തത്. തിരൂർ ഡി വൈ എസ് പി കെ എ സുരേഷ് ബാബുവിന്റെ കീഴിൽ പ്രത്യേക അന്വേഷണസംഘം ആണ് കേസ് അന്വേഷിക്കുന്നത്.
വെട്ടിച്ചിറ ഒരു ദന്താശുപത്രിയിൽ സഹായി ആയി ജോലി ചെയ്യുക ആയിരുന്നു പെൺകുട്ടി. പ്രദേശത്തെ സി സി ടി വികളും പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതിനിടെ ആണ് പ്രതി എന്ന് കരുതുന്ന ആൾ തന്നെ നടത്തിയ ഒരു നീക്കം കേസിൽ നിർണായകമായത്.
