സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തിൻ്റെയും സ്വപ്നയുടെയും മൊഴികളിൽ തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിൽ വന്നു പോയവരെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. റമളാന്‍ കിറ്റ് സ്വീകരിക്കുന്നതിനും, അലാവുദ്ദീന്‍ എന്നയാള്‍ക്ക് ജോലി ലഭിക്കുന്നതിന് സഹായം തേടിയും, ദുബായിലെ ജയിലില്‍ കിടക്കുന്നയാളെ ഡീ പോര്‍ട്ട് ചെയ്യുന്നതിനും വേണ്ടിയുമാണ് ജലില്‍ വിളിച്ചതെന്ന് സ്വപ്ന യുടെ മൊഴിയിൽ പറയുന്നു. പിന്നീട് കോവിഡ് കാലത്ത് തന്റെ മണ്ഡലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടിയും ജലീല്‍ കോണ്‍സുലേറ്റിലേക്ക് വിളിച്ചതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
Also Read- സ്വർണ്ണക്കടത്തിലെ പ്രതികളെ കുടുക്കിയത് ഫോൺ വിളികൾ; പ്രതികൾ തമ്മിലുള്ള ഫോൺ ബന്ധം പുറത്തുവിട്ട് NIA
advertisement
അതേ സമയം, മന്ത്രിമാരായ കെ ടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളി സുരേന്ദ്രന്‍ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടത്. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയത് എന്നും സരിത്ത് വെളിപ്പെടുത്തി.
കാന്തപുരം എ പി അബുബക്കര്‍ മുസലിയാറും മകനും രണ്ടു തവണയിലധികം കോണ്‍സുല്‍ ഓഫീസിലെത്തിയിട്ടുണ്ട്. കോണ്‍സുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ ഇവര്‍ ചര്‍ച്ച നടത്തി. മതപരമായ ഒത്തുചേരലുകള്‍ക്ക് ധനസഹായവും യുഎഇ സര്‍ക്കാരിന്റെ പിന്തുണയും തേടിയാണ് ഇവര്‍ വന്നത്. പിന്നീട് ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചോ എന്ന് അറിയില്ലെന്നും സ്വപ്ന മൊഴി നല്‍കി. എതാണ്ട് സമാനമായ മൊഴിയാണ് സരിത്തും നൽകിയിരിക്കുന്നത്. നാലുതവണ വ്യത്യസ്ത ആവശ്യങ്ങളുമായി ജലീല്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നും മൊഴിയിൽ ഉണ്ട്.
സ്വർണ്ണ കള്ളക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിക്കും കോണ്‍സല്‍ ജനറലിനും അറിവില്ല. പക്ഷെ കോണ്‍സല്‍ ജനറലിന് കൊടുക്കാനെന്ന പേരില്‍ റമീസില്‍ നിന്നും തങ്ങള്‍ കമ്മീഷന്‍ വാങ്ങിയിരുന്നു. എന്നാല്‍ അറ്റാഷെയ്ക്ക് കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു. അവസാനത്തെ രണ്ടു തവണ ഓരോ കണ്‍സൈന്‍മെന്റിനും 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.
കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളതെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ഷാര്‍ജ സുല്‍ത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാര്‍ജ ഭരണാധികാരി വരുമ്പോള്‍ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ഭാര്യയുമാണ് ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ പോയത്. പിന്നീട് അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ച് വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നും സ്വപ്‌ന മറുപടി നല്‍കി.