Gold Smuggling| സ്വർണ്ണക്കടത്തിലെ പ്രതികളെ കുടുക്കിയത് ഫോൺ വിളികൾ; പ്രതികൾ തമ്മിലുള്ള ഫോൺ ബന്ധം പുറത്തുവിട്ട് NIA
- Published by:user_49
Last Updated:
സ്വപ്ന വിളിച്ചിരിക്കുന്നത് സന്ദീപിനെയും സരിത്തിനെയും മാത്രമാണ്. സന്ദീപ് നായരാണ് താഴേക്കിടയിലുള്ള പ്രതികളെ വിളിച്ചിരിക്കുന്നത്
സ്വർണ്ണക്കടത്തിന് പിന്നിലെ കണ്ണികളുടെ ഫോൺ വിളികളുടെ രേഖാചിത്രം എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു. ഇതനുസരിച്ച് സ്വപ്ന വിളിച്ചിരിക്കുന്നത് സന്ദീപിനെയും സരിത്തിനെയും മാത്രമാണ്. സന്ദീപ് നായരാണ് താഴേക്കിടയിലുള്ള പ്രതികളെ വിളിച്ചിരിക്കുന്നത്. റമീസ്, മുഹമ്മദ് ഷാഫി എന്നിവരാണ് സ്വർണ്ണക്കടത്ത് ഇടപാട് നിയന്ത്രിച്ചതെന്ന് ഈ ഫോൺ വിളികളിൽ വ്യക്തമാണ്. സന്ദീപ് നായർ നേരിട്ട് നിർദ്ദേശം നൽകിയിരുന്നത് കെ.ടി. റമീസിനാണ്.
സ്വർണ്ണക്കടത്തിലെ മുകൾ തലങ്ങളുമായും താഴേത്തലങ്ങളുമായും ബന്ധമുള്ളത് സന്ദീപ് നായർക്കാണ്. ഇയാൾ നൽകിയ രഹസ്യമൊഴിയെ അന്വേഷണ സംഘം ഗൗരവത്തോടെ കാണുന്നതും അതിനാലാണ്. 27 പേരാണ് സ്വർണ്ണക്കടത്തിൽ പങ്കാളികളായതെന്ന് ഫോൺ വിളികളുടെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി എൻ.ഐ.എ.പറയുന്നു. പ്രതികളെ പലരെയും കുടുക്കിയതും ഫോൺ വിളികളാണ്. റമീസും മുഹമ്മദ് ഷാഫിയും കഴിഞ്ഞാൽ ഏറ്റവും അധികം പങ്കാളിത്തമുള്ളത് ജലാൽ, റബിൻസ്, മുഹമ്മദ് അലി എന്നിവർക്കാണ്.
advertisement
സ്വർണ്ണം വിൽപ്പനയ്ക്കായി കൈമാറിയതിൻ്റെ ചാർട്ടും എൻ.ഐ.എ.കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. റമീസ്, മൂന്ന് പേർക്ക് സ്വർണ്ണം കൈമാറുന്നു. മുഹമ്മദ് ഷാഫി, സെയ്ദ് അലവി, ജലാൽ.ഇവർക്ക് ഓരോരുത്തർക്കും എത്ര കിലോഗ്രാം വച്ച് കൈമാറിയെന്നും പറയുന്നുണ്ട്. ഇവരാണ് താഴേക്കിടയിലുള്ളവർക്ക് സ്വർണം കൈമാറിയത്. സ്വർണ്ണക്കടത്തിന് പണം നിക്ഷേപിച്ചത് 11 പേർ, സ്വർണം വിൽപ്പന നടത്തിയത് 8 പേർ, സ്വർണ്ണക്കടത്തിന് നേതൃത്വം തൽകിയത് മറ്റ് 8 പേർ. ഇത്തരത്തിലാണ് എൻ.ഐ.എ.യുടെ വിലയിരുത്തൽ.
advertisement
അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമമാണെന്ന് എൻ.ഐ.എ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത് സ്ഥാപിക്കാനുള്ള വസ്തുതകൾ പ്രഥമദൃഷ്ട്യാ കേസ് ഡയറിയിൽ ഇല്ലെന്ന് എൻ.ഐ.എ.കോടതി വിലയിരുത്തി. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ട്. പക്ഷേ ഇത് തീവ്രവാദ ശക്തികളിൽ നിന്ന് എത്തിയതാണെന്നതിന് തെളിവില്ല. കടത്തിയ സ്വർണത്തിൻ്റെ പണം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതിൻ്റെ തെളിവും ഇല്ല. ഭീകര ശക്തികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും എൻ.ഐ.എ.യ്ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികൾക്ക് വലിയ സമ്പത്ത് ഉണ്ടെന്ന് പ്രോസിക്യൂഷൻ തന്നെ ആരോപിച്ചിരുന്നു. അവരുടെ ആഢംബര കാറുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങൾ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ലാഭം നേടാനായി പ്രതികൾ സ്വർണം കടത്തിയെന്നാണ് ഇത് വ്യക്തമാകുന്നത്. അന്വേഷണ ഏജൻസിയുടെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ചെറിയ കുറ്റം ചെയ്തവരെ കൂടുതൽ കാലം തടവിൽ പാർപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2020 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| സ്വർണ്ണക്കടത്തിലെ പ്രതികളെ കുടുക്കിയത് ഫോൺ വിളികൾ; പ്രതികൾ തമ്മിലുള്ള ഫോൺ ബന്ധം പുറത്തുവിട്ട് NIA