വ്യാഴാഴ്ച വൈകിട്ടാണ് പ്രതികള്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് ശുചീകരണ തൊഴിലാളി മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാര്‍ കാര്‍ തടയുകയായിരുന്നു. അപകടം സംഭവിക്കുമ്പോൾ കാറില്‍ ജിത്തുവിനും സോണിക്കും ഒപ്പം യൂണിഫോമില്‍ രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ കാറില്‍ നിന്ന് ഇറങ്ങിയോടി. ഇതോടെ നാട്ടുകാർക്ക് ഉണ്ടായ സംശയം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജിത്തു, സോണി എന്നിവരെ പൊലിസ് വിശദമായി ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പെൺക്കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പതിനാറു വയസുള്ള ഇവരെ കണ്ടെത്തി കൌണ്‍സിലിങ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
advertisement
ആറുമാസത്തിലേറെയായി പ്രതികള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇതോടെയാണ് പ്രതികള്‍ക്കെതിരെ പോക്സോ കേസും ചുമത്തിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതികളെ പെണ്‍കുട്ടികള്‍ പരിചയപ്പെട്ടത്. ഇവരെ പിന്നിട് പ്രതികളായ ഇരുവരും ചേർന്ന് കൂടെ കൂട്ടുകയായിരുന്നു. പിന്നാലെ ഇവരെ മയക്കുമരുന്ന് വിൽപ്പനയുടെ ഇടനിലക്കാരായും ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. അപകട സമയത്ത് ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു. ലഹരിയിലാണ് പ്രതികള്‍ കാര്‍ ഓടിച്ചിരുന്നത്. പ്രതികള്‍ മയക്കുമരുന്ന് ഇടപാടുകാരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കതൃക്കടവ് സ്വദേശി വിജയനാണ് കഴിഞ്ഞ ദിവസം കാര്‍ അപകടത്തില്‍ മരിച്ചത്.
ഈ അപകടത്തിന് മുന്‍പ് ഒരു ഓട്ടോറിക്ഷയിലും കാര്‍ ഇടിച്ചിരുന്നതായി സംഭവ സ്ഥലത്തെ സി. സി. ടി. വി' ( CCTV )യിൽ വ്യക്തമാണ്. ശുചീകരണ തൊഴിലാളി ആദ്യം ഉന്തുവണ്ടിയിൽ പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ ഒരു സൈക്കിൾ യാത്രികൻ പോവുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഇതിനു ശേഷമാണ് അമിത വേഗതയിൽ വരികയായിരുന്ന കാർ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുന്നത്.
ഇടിയുടെ അഘാതത്തിൽ ഒട്ടോറിക്ഷ തലകീഴായി മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്താണ്. ഇതിനുശേഷമാണ് നിയന്ത്രണം വിട്ട കാർ ശുചികരണ തൊഴിലാളിയെ ഇടിച്ചത്. എന്നാൽ അതിൻ്റെ ദൃശ്യങ്ങൾ സി. സി. ടി. വി ( CCTV ) യിൽ ഇല്ല. ഒട്ടോയിലും, ശുചികരണ തൊഴിലാളിയെയും ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിനും ഒടിവ് സംഭവിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്സോ കേസിന് പുറമെ, ബാലനീതി നിയമപ്രകാരവും നരഹത്യക്കും എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
