കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെയും (Posco case) പ്രതിയാണ് നിലവിൽ സൈജു തങ്കച്ചൻ. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസിന് നൽകിയ പരാതിയിൽ സൈജു തങ്കച്ചൻ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 16 ാം തീയതി ബുധനാഴ്ചയാണ് സംഭവം. കൊച്ചി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, പിന്നീട് ഒരു ലക്ഷം രൂപ തന്നാൽ മതിയെന്നും ആവശ്യപ്പെട്ടുവെന്നും സൈജു മുനമ്പം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
പരാതി സൈജു ഉണ്ടാക്കിയ കഥ ആണോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. ശരീരത്ത് മർദ്ദമേറ്റ പാടുകൾകളടക്കം കണ്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലോക്കൽ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് മുനമ്പം പൊലീസ് പറഞ്ഞു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെ പ്രതിയായ സൈജുവിനെതിരെ കഴിഞ്ഞ ദിവസമാണ് പോക്സോ കേസും രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെ പോക്സോ കേസ് നൽകിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിലാണ് റോയ് വയലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ വാർത്തകളിൽ നിറയുന്നത്. ഈ ഹോട്ടലിലേക്ക് സൈജുവും, അഞ്ജലിയും കാറിൽ തങ്ങളെ എത്തിച്ച ശേഷം മദ്യവും, ലഹരിയും നിർബന്ധിപ്പിച്ച് കഴിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ യുവതി പരാതിയിൽ പറയുന്നത്. ലഹരി നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് കോഴിക്കോട് സ്വദേശികളായ യുവതിയും, മകളും നൽകിയ പരാതിയിൽ പറയുന്നുണ്ട്. 2021 ഒക്ടോബർ 20 നാണ് സംഭവും നടന്നത്. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതിനാൽ ഭീഷണി ഭയന്നാണ് പരാതി പറയാൻ കാലതാമസം ഉണ്ടായതെന്നും ഇവർ മൊഴി നൽകിയിരുന്നു.
എന്നാൽ ഇതിന് എതിരെ കേസി പ്രതിയായ അഞ്ജലി നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഹോട്ടലിൽ എത്തിയ പരാതിക്കാരി വട്ടി പലിശക്കാരിയാണെന്നും, സാമ്പത്തിക ഇടപാടിൻ്റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് അഞ്ജലിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ മൂന്ന് പ്രതികളും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തിങ്കളഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.
എന്നാൽ റോയ് വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തിങ്കഴാഴ്ച വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ പണം തട്ടലാണ് പരാതിക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ബെന്നി എന്നയാളെ പരാതിക്കാരി സാമ്പത്തിക തട്ടിപ്പ് കേസിൽ നേരത്തെ കുടുക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അറിയിച്ചു. എന്നാൽ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കുന്നത് പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് വേണമെന്ന് സർക്കാർ വ്യക്തമാക്കി.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന സൈജു എതാനും ദിവസങ്ങൾ മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.