ഈ വർഷം ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. അശ്ലീല ചിത്രം നിർമിക്കുകയും വിവിധ ആപ്പുകളിൽ അത് പ്രചരിപ്പിച്ചു എന്നുമാണ് കേസ്. സംഭവത്തിൽ രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുംബൈ പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു.
രാജ് കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അശ്ലീല ചിത്രങ്ങൾക്ക് നഗ്ന രംഗങ്ങൾ ചിത്രീകരിക്കാൻ അഭിനേതാക്കളെ നിർബന്ധിച്ചുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ച രണ്ട് എഫ്ഐആർ സമർപ്പിച്ച് ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
advertisement
നടിയും മോഡലുമായ പൂനം പാണ്ഡേ രാജ് കുന്ദ്രയ്ക്കും സഹായികൾക്കുമെതിരെ ബോംബെ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. കുന്ദ്രയും കൂട്ടാളികളും തന്റെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്നും അവരുമായുള്ള കരാർ അവസാനിപ്പിച്ചതായും പൂനംപാണ്ഡേ നൽകിയ കേസിൽ പറയുന്നു.
എന്നാൽ പൂനം പാണ്ഡേയുടെ ആരോപണങ്ങൾ രാജ് കുന്ദ്രയും സഹായി സൗരഭ് കുശ്വവയും തള്ളിയിരുന്നു. തങ്ങൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഇരുവരും അറിയിച്ചിരുന്നത്.
ജെഎൽ സ്ട്രീം ആപ്പിന്റെ ഉടമയാണ് രാജ് കുന്ദ്ര. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമകളിൽ ഒന്നാണ് ജെഎൽ സ്ട്രീം. 2013 ൽ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.
2009 ലാണ് നടി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ൽ ഇവർക്ക് ആദ്യത്തെ മകൻ ജനിച്ചു. കഴിഞ്ഞ വർഷമാണ് ഇവർക്ക് ഒരു മകൾ കൂടി ജനിച്ചത്.
