കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മേല്പുറം ജംഗ്ഷനില്‍ വൈദ്യുതി പോസ്റ്റിൽ വിധവയായ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ യുവതിക്ക് നേരെ വധഭീഷണിയുമായി ബന്ധുക്കള്‍. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെ കൊലപ്പെടുത്തുമെന്ന് പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു. മേല്പുറം സ്വദേശിനി കലയെ (35)ആണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സംഘം കെട്ടിയിട്ട് മർദ്ദിച്ചത്.
advertisement
മേല്പുറം, പാകോട് സ്വദേശികളായ നടരാജിന്‍റെ മകൻ ശശി(47), നാഗേന്ദ്രന്റെ മകൻ വിനോദ് (44), അമ്പയന്റെ മകൻ വിജയകാന്ത് (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ ഗുണ്ട ദിപിൻ, അരവിന്ദ് എന്നിവരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്നലെ രാവിലെ പ്രതികളുടെ ബന്ധുക്കൾ എന്ന് പറഞ്ഞ് കല താമസിക്കുന്ന വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ കേസ് പിൻവലിക്കണമെന്നും ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് കലയെ മർദ്ദിച്ചെന്നും പറയുന്നു. ഉടൻ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ കല മേല്പുറം ജംഗ്ഷനിൽ വച്ച് ബോധംകെട്ട് വീണു. സംഭവമറിഞ്ഞെത്തിയ അരുമന പൊലീസ് കലയെ ആംബുലൻസിൽ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
അവിടെ നിന്ന് മേൽ ചികിത്സയ്ക്കായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ രണ്ട് പ്രതികളെയും കൂടി പൊലീസ് അറസ്റ്റ് ചെയ്യണമെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കല മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും യുവതിയെ മർദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.