ഇന്നത്തെ കോളത്തിൽ, മുംബൈ മുളുന്ദിലുള്ള ഫോർട്ടിസ് ആശുപത്രിയിലെ ലിവർ ട്രാൻസ്പ്ലാന്റ് ആൻഡ് എച്ച്പിബി സർജറി വിദഗ്ധൻ ഡോ. സ്വപ്നിൽ ശർമ, കൊറോണ വൈറസ് ദീർഘകാല അടിസ്ഥാനത്തിൽ കരളിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കുന്നു.
ക്രോണിക് ലിവർ ഡിസീസ് (സിഎൽഡി) ഇല്ലാത്ത കോവിഡ് -19 രോഗികളേക്കാൾ ഗുരുതര കരൾ രോഗബാധ ഉള്ളവരിൽ മരണനിരക്ക് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. സ്വപ്നിൽ ശർമ ന്യൂസ് 18 നോട് പറഞ്ഞു. മദ്യപാനം കാരണമുള്ള കരൾ രോഗങ്ങൾ ഉള്ളവർക്കും കോവിഡ് -19 ബാധിതരായാൽ മരണത്തിന് കാരണമായേക്കാം. ചില കോവിഡ് രോഗികളിൽ കരളിലെ എൻസൈമുകൾ ഉയരുന്നതായി കാണപ്പെടുന്നു, കോവിഡ് -19 കരളിനെ നേരിട്ട് ബാധിക്കാമെന്നാണ് ഇതിൽ നിന്നും ഡോക്ടർമാർ അനുമാനിക്കുന്നത്.
advertisement
കോവിഡ് രോഗികളിൽ നേരിട്ടുള്ള അണുബാധയും, ഹൈപ്പോക്സിക്, സൈറ്റോകൈൻ സ്റ്റോം എന്നിവ കാരണമുള്ള സെക്കൻഡറി അണുബാധയും കരളിനെ ബാധിക്കും. ചില കേസുകളിൽ കോവിഡ് രോഗികൾക്ക് ഉയർന്ന ഡോസിലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകുന്നതിനാൽ ഇതും കരളിനെ ബാധിക്കും. കോവിഡ് മുക്തരായതിനു ശേഷവും കരളിനെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നിരീക്ഷിക്കേണ്ടതുണ്ടെന്നും യഥാസമയം ചികിത്സ നൽകണമെന്നും ഡോ. ശർമ പറയുന്നു.
Also Read കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടനുണ്ടാകും; ജൂണ്‍ 23ന് പ്രീ-സബ്മിഷന്‍
കോവിഡ് ബാധിതരായ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്‌എൽഡി), നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (എൻഎഎസ്എച്ച്) എന്നിവയുള്ള രോഗികളിലും മരണനിരക്ക് കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത്തരം രോഗികളിലും കോവിഡ് മുക്തരായ ശേഷം രോഗലക്ഷണങ്ങൾ തുടരാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
രോഗ പ്രതിരോധ ശേഷി കുറവായതിനാൽ ഇത്തരം രോഗികൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം. ഇവർ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പതിവായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധയുള്ള രോഗികൾ കോവിഡ് മുക്തമായ ശേഷവും ചികിത്സ തുടരണമെന്ന് ഡോ. ശർമ്മ പറഞ്ഞു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരിലും കോവിഡ് രോഗബാധ ഉണ്ടായാൽ സാധാരണ കരൾ രോഗികളെക്കാൾ മാരകമായ അണുബാധയ്ക്ക് കാരണമാകും. അതിനാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ കോവിഡ് മുക്തരായ ശേഷം കരൾ രോഗ വിദഗ്ധരുടെ ചികിത്സ യഥാസമയം തേടണമെന്നും ഡോ. സ്വപ്നിൽ ശർമ പറഞ്ഞു.