കനാലിലൂടെയുള്ള ചരക്ക് ഗതാഗതത്തെ പ്രധാനമായും ആശ്രയിക്കുന്ന ഈജിപ്ത് തൽക്കാലം കപ്പലുകളെ പഴയൊരു ചാനലിലൂടെ വഴി തിരിച്ച് വിടുന്നുണ്ട്. സൂയിസ് കനാലിൽ ഗതാഗത തടസം ഉണ്ടായതെങ്ങനെ?ചൈനയിൽ നിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ എവർ ഗിവൺ ആണ് ഈ ഗതാഗതക്കുരുക്കിന് കാരണം. 2018-ൽ നിർമിച്ച, പനാമയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഈ കപ്പൽ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ അപകടത്തിൽ കനാലിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ഗതാഗതം പുനഃസ്ഥാപിക്കാൻ എന്താണ് വഴി?
എവർ ഗിവൺ എന്ന കപ്പലിനെ, അതിടിച്ചു നിൽക്കുന്ന മണൽത്തിട്ടകളിൽ നിന്നും മാറ്റാനുള്ള പ്രവർത്തനങ്ങൾ സൂയിസ് കനാൽ അതോറിറ്റി (S C A)യുടെ നേതൃത്വത്തിൽ നടക്കുകയാണ്. റെസ്ക്യൂ ആൻഡ് ടഗ് യൂണിറ്റുകൾ ഇതിനായി അക്ഷീണ പ്രയത്നത്തിലാണ്. വലിയ ടഗ് കപ്പലുകൾ ഉപയോഗിച്ച് വലിച്ച് കപ്പലിന്റെ ദിശ നേരെയാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഇതുവരെ ഈ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല.
advertisement
Also Read എന്താണ് ഓഹരി വിപണിയിലെ ഇൻട്രാഡേ ട്രേഡിംഗ്? തുടക്കക്കാർ അറിയേണ്ട കാര്യങ്ങൾ
എവർ ഗിവൺ കപ്പലിന് ഏതാണ്ട് രണ്ടു ലക്ഷം മെട്രിക് ടൺ ഭാരമുണ്ട്. കപ്പലിനെ പൂർണമായും സ്വതന്ത്രമാക്കി, സൂയിസ് കനാൽ പഴയതുപോലെ പ്രവർത്തനക്ഷമമാകാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
സൂയിസ് കനാലിലെ ഗതാഗതക്കുരുക്ക് ലോകത്തെ എങ്ങനെ ബാധിക്കും?
ഇതുപോലത്തെ സംഭവങ്ങൾ കപ്പൽപ്പാതയിൽ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. എന്നാൽ, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ലോകത്താകെ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയിനറുകളിൽ 30%-വും ഈ കനാലിലൂടെയാണ് പോകുന്നത്. ഒപ്പം, ആകെ ചരക്കു കൈമാറ്റത്തിന്റെ 12%-വും നടക്കുന്നത് ഈ കനാലിലൂടെയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ സൂയിസിലൂടെയാണ് ക്രൂഡ് ഓയിൽ വിതരണത്തിന്റെ 4%-വും നടക്കുന്നത്. അതുകൊണ്ടുതന്നെ, വ്യാപാരരംഗത്ത് ഈ ഗതാഗതക്കുരുക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ തന്നെയാവും സൃഷ്ടിക്കുക.
കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ ആകെ മൂല്യം കണക്കാക്കുമ്പോൾ ഗതാഗതം വൈകുന്ന ഓരോ ദിവസവും ഏകദേശം 900 കോടി ഡോളറിന്റെ നഷ്ടമാണ് ഈ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നത് എന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു! കടലിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ഗതാഗതക്കുരുക്ക് ആണത്രേ സൂയിസിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നൂറ്റമ്പതിൽപരം കണ്ടയിനർ ഷിപ്പുകളും ഇന്ധനം നിറച്ച ടാങ്കറുകളും ധാന്യങ്ങൾ കൊണ്ടുപോകുന്ന കപ്പലുകളുമാണ് ഗതാഗതം തുടരാനാകാതെ സമുദ്രത്തിന്റെ നടുവിൽ പെട്ടിരിക്കുന്നത്.
ലക്ഷ്യസ്ഥാനത്തെത്താൻ ആഫ്രിക്കൻ വൻകര ചുറ്റി മറ്റൊരു കടൽപ്പാത ഉണ്ടെങ്കിലും 9000 കിലോമീറ്റർ അധികമുള്ള ആ യാത്ര രണ്ടോ മൂന്നോ ആഴ്ചകളുടെ കാലതാമസം ഉണ്ടാക്കും. പോരാത്തതിന് ചെലവും ഗണ്യമായി കൂടും. എന്തായാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പ്രതിസന്ധി മറികടന്ന് സൂയിസ് കനാലിൽ ഗതാഗതം പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണ് ലോകം.