ഇന്ത്യയിലെ പതാക നിയമം
2002 ലെ പതാക നിയമത്തെ മൂന്ന് ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ദേശീയ പതാകയുടെ പൊതുവായ വിവരണം, പൊതു, സ്വകാര്യ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ അവ എങ്ങനെ പ്രദർശിപ്പിക്കണമെന്ന നിർദേശം, കേന്ദ്ര-സംസ്ഥാന സർക്കാരുകളും അവരുടെ ഏജൻസികളും എങ്ങനെ പ്രദർശിപ്പിക്കണമെന്ന പൊതു വിവരണം തുടങ്ങിയ കാര്യങ്ങളെല്ലാം പതാക നിയമത്തിൽ അടങ്ങിയിരിക്കുന്നു.
ത്രിവർണ പതാകയുടെ അന്തസിനെയും ബഹുമാനത്തെയും മാനിച്ച്, പൊതു,സ്വകാര്യ സ്ഥാപനങ്ങളിലെ അല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് എല്ലാ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ആചാരപരമായോ അല്ലാതെയോ ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം.
advertisement
കേന്ദ്രം വരുത്തിയ ഭേദഗതികൾ എന്തൊക്കെ?
2002ലെ പതാകനിയമത്തിലെ ചട്ടങ്ങള്‍ 2021 ഡിസംബര്‍ 30-ലെ ഉത്തരവിലൂടെ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതു പ്രകാരം, കൈ ഉപയോഗിച്ച് നെയ്‌തെടുത്തതോ യന്ത്രനിര്‍മിതമോ ആയ പതാകകള്‍ ഉയർത്താം. കൈത്തറി, കമ്പിളി, ഖാദി, പട്ട് എന്നിവ പോലെ തന്നെ പോളിസ്റ്റര്‍ തുണികളും പതാകകയ്ക്ക് ഉപയോഗിക്കാം. നേരത്തെ, കൈകൊണ്ട് നൂല്‍ക്കുന്ന ഖാദിത്തുണി ഉപയോഗിച്ചുമാത്രമേ ദേശീയപതാക നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. യന്ത്രനിര്‍മിതമോ പോളിസ്റ്ററില്‍ നിര്‍മിച്ചതോ ആയ പതാകകള്‍ ഉപയോഗിക്കാൻ പാടില്ലായിരുന്നു. 2022 ജൂലൈ 19-ലെ ഉത്തരവ് പ്രകാരം, പൊതുസ്ഥലത്തോ വീടുകളിലോ ദേശീയപതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാം. നേരത്തെ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മാത്രമേ പതാക ഉയര്‍ത്തി പ്രദര്‍ശിക്കാനാവുമായിരുന്നുള്ളൂ.
എന്തുകൊണ്ടാണ് ഇന്ത്യയുടെ പതാക നിയമത്തിലെ ഭേദഗതികൾ വിവാദമാകുന്നത്?
മെഷീൻ നിർമിത, പോളിസ്റ്റർ പതാകകൾ ഉപയോഗിക്കാൻ അനുമതി നൽകിയത് പോളിസ്റ്റർ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ചൈനയിൽ നിർമിച്ച ഇന്ത്യൻ പതാകകൾ വിപണിയിലെത്തുമെന്നും കോൺഗ്രസ് വിമർശിച്ചു.
പ്രതിപക്ഷത്തിന് പുറമെ ചില ഖാദി നെയ്ത്തുകാരും ആക്ടിവിസ്റ്റുകളും കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കർണാടക ഖാദി ഗ്രാമുദ്യോഗ് സംയുക്ത സംഘം (The Karnataka Khadi Gramudyog Samyukta Sangha (KKGSS)) ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പതാക നിയമത്തിലെ ഭേദഗതിയെത്തുടർന്ന് ഇത്തവണ തങ്ങൾക്കു ലഭിച്ച ഓർഡറുകളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് സംഭവിച്ചതായി കെകെജിഎസ്എസ് പറയുന്നു. ദേശീയപതാകയ്ക്കാവശ്യമായ തുണി പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത് കെകെജിഎസ്എസ് ആണ്. തങ്ങളുടെ ദുരവസ്ഥ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രിക്ക് ഇവർ കത്തയക്കുകയും ചെയ്തിട്ടുണ്ട്.