പദ്ധതി വന്നത് ഇങ്ങനെ;
2019 ഓഗസ്റ്റ് മൂന്നിനാണ് വിശദമായ പ്രോജക്ട് ഇ.എം.സി.സി ഫിഷറീസ് വകുപ്പിന് സമർപ്പിച്ചത്. വിശദമായ വകുപ്പ്തല പരിശോധനക്ക് ശേഷം ASCEND 2020 ലേക്ക് ഫിഷറീസ് വകുപ്പ് ഈ പദ്ധതി രേഖ ശുപാർശ ചെയ്ത് ധാരണാപത്രം ഒപ്പിടാനായി സമർപ്പിക്കുന്നു. വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, വ്യവസായവകുപ്പ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ ഇ.എം.സി.സിയുമായി കരാർ ഒപ്പിടാൻ തീരുമാനിച്ചു. ആഴക്കടൽ മത്സ്യബന്ധന പ്രോജക്ടാണെന്ന് തലക്കെട്ടിലും ഉള്ളടക്കത്തിലും വ്യക്തമായി പറയുന്നുമുണ്ട്.
advertisement
2020 ഫെബ്രുവരി 28-ന് വകുപ്പുകളുടെ അനുമതിയോടെ വിശദമായ പ്രെപ്പോസൽ അംഗീകരിച്ച് കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം എം.ഒ.യു ഒപ്പ് വച്ചു. സർക്കാറിന്റെ പൂർണ്ണ അംഗീകാരത്തോടെയാണെന്നും സർക്കാറിനെ പ്രതിനിധീകരിച്ചാണ് രാജമാണിക്യം കരാറിൽ ഒപ്പ് വയ്കുക്കുന്നതെന്നും എടുത്ത് പറയുന്നുണ്ട്.
ASCEND 2020 ൽ അംഗീകരിച്ച പ്രോജക്ടിന്റെ ഒമ്പതാം പേജിൽ സർക്കാർ സഹകരിപ്പിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽ ഇൻലന്റ് നാവിഗേഷൻ കമ്പനിയും(KSINC) ഉൾപ്പെട്ടിട്ടുണ്ട്. മത്സ്യഫെഡ്, സി.എം.എഫ്.ആർ.ഐ, പോർട്ട്, ഷിപ്യാർഡ് തുടങ്ങിയ 13 സ്ഥാപനങ്ങളുമായുള്ള ഇ.എം.സി.സിയുടെ സഹകരണമാണ് കേരള സർക്കാറിനെ പ്രതിനിധീകരിച്ച് രാജമാണിക്യം 28.2.2020 ന് കരാറാക്കിയത്.
ഇ.എം.സി.സിയെ കുറിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവിട്ട് ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരിനെതിരായ ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ച് അറിയാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു. ഈ കത്തും ചെന്നിത്തല പുറത്തുവിട്ടു. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇ.എം.സി.സിയുടെ പദ്ധതിയെ കുറിച്ച് സർക്കാർ വിശദമായി പരിശോധിച്ചിരുന്നു. കേന്ദ്രത്തോട് ഇതിനെ സംബന്ധിച്ച് എഴുതി ചോദിച്ചിരുന്നു. 3.12.2019 ല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രിന്‍സിപ്പൽ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് കത്തെഴുതിയത്. ശേഷം നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി. അമേരിക്ക ആസ്ഥാനമായുള്ള ഇ.എം.സി.സി ഗ്ലോബല്‍ കണ്‍സോഷ്യത്തിന്റെ സബ്‌സിഡയറി കമ്പനിയായ ഇ.എം.സി.സി ഇന്റര്‍ നാഷണല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടല്‍ മത്സ്യബന്ധനം പരിപോക്ഷിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കണ്‍സെപ്റ്റ് ലെറ്റര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ കമ്പനിയെപറ്റി അന്വേഷിച്ച് അറിയണമെന്നുമാണ് കത്തിന്റ ഉളളടക്കം. സർക്കാർ അറിയാതെ ജ്യോതിലാലിനെ പോലുള്ളൊരു സെക്രട്ടറി കേന്ദ്രത്തിന് കത്തയയ്ക്കുമോ? പ്രതിപക്ഷം പറഞ്ഞില്ലായിരുന്നെങ്കിൽ ഈ അഴിമതിയിൽ സർക്കാർ ഉത്തരവ് ഇറക്കിയേനെ. ഇപ്പോൾ കുറ്റം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് സർക്കാർ കൈകഴുകാൻ ശ്രമിക്കുകയാണ്. അഴിമതിയിലെ യഥാർത്ഥ പ്രതികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
2020 ജനുവരി ഒന്‍പത്, 10 തീയതികളിലാണ് അസന്റ് എന്ന വ്യവസായ നിക്ഷേപ സമ്മേളനം നടന്നത്. എന്നാൽ ഇ.എം.സി.സിയുമായുള്ള കരാറില്‍ ഒപ്പിട്ടത് 28-02-2020ല്‍ ആണ്. അസന്റ് കഴിഞ്ഞ് 48 ദിവസം കഴിഞ്ഞപ്പോഴാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞത് പോലെ കൊട്ടക്കണക്കിന് പദ്ധതികള്‍ വരുകയും അതെല്ലാം കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തത്. ഇ.എം.സി.സിയുടെ പദ്ധതി വിശദമായി പരിശോധിച്ച് ചര്‍ച്ച നടത്തി ഡീല്‍ ഉറപ്പിച്ച ശേഷമാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നതെന്ന് വളരെ വ്യക്തമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കരാർ സംബന്ധിച്ച നടപടികളെല്ലാം തന്നെ നിയമസഭയില്‍ നിന്ന് സര്‍ക്കാര്‍ പരിപൂര്‍ണമായി മറച്ചുവെച്ചു. 12-02 -2020ല്‍ മോന്‍സ് ജോസഫ്, പി.ജെ ജോസ്, സിഎഫ് തോമസ് എന്നീ മൂന്ന് എം.എല്‍,എമാര്‍ അസന്റിനെപ്പറ്റി ചോദിച്ചപ്പോള്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഒരക്ഷരം പോലും മിണ്ടിയില്ല. അസന്റ് ധാരണാപത്രം ഒപ്പിട്ടവരുടെയും താത്പര്യപത്രം തന്നവരുടെയും വിശദമായ ലിസ്റ്റ് ജയരാജന്‍ നിയമസഭയ്ക്ക് തന്നിട്ടുണ്ട്. എന്നാല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.