മറ്റൊരു പ്രണയത്തിൽ ഭരതന്റെ ഹംസമായിരുന്നു കെപിഎസി ലളിത എന്നതാണ് കൗതുകകരം. പ്രമുഖ നടി ശ്രീവിദ്യയായിരുന്നു ഭരതന്റെ പ്രണയിനി. ചെന്നൈയിൽ പരാംഗുശപുരത്ത് താമസിക്കുന്ന ഭരതൻ, ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ ചെല്ലുന്നത് ശ്രീവിദ്യയെ ഫോൺ ചെയ്യാനായിരുന്നു. പെണ്ണുങ്ങൾ വിളിച്ചാലേ ശ്രീവിദ്യയ്ക്കു ഫോൺ കൊടുക്കൂ. അതിനാലാണ് ഭരതന് ലളിതയുടെ സഹായം വേണ്ടിവന്നത്.
ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയം ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് ലളിത തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അസൂയയോ കുശുമ്പോ ഒന്നുമല്ല, ആകാംക്ഷമാത്രമായിരുന്നു ഇതിനുപിന്നിൽ. ‘രാജഹംസ’ത്തിന്റെ ഷൂട്ടിങ്ങിനിടയിൽ എന്തോ കാര്യം പറഞ്ഞ് ഭരതനും ശ്രീവിദ്യയും പിണങ്ങി.
advertisement
Also Read- KPAC Lalitha: മഹേശ്വരിയമ്മയെ ലളിതയാക്കി; തന്റെ ജീവിതത്തിൽ ആരാണ് തോപ്പിൽ ഭാസി? ആത്മകഥയിൽ പറയുന്നത്
ഭരതനും ലളിതയും തമ്മിൽ നേരത്തേതന്നെ അടുപ്പം ഉണ്ടായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാൻ ഭരതൻ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ, ആ അടുപ്പം പലകാതുകൾ കൈമാറി പ്രണയമായി മാറുകയായിരുന്നു. ‘രതിനിർവേദ’ത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ തേടി ഭരതൻ എത്തി- ‘നമുക്കിത് സീരിയസായി എടുക്കാം’ എന്നായിരുന്നു പ്രണയത്തിന്റെ ആദ്യവാചകം. ലളിതയ്ക്ക് സമ്മതമായിരുന്നു. പക്ഷേ, ഗുരുസ്ഥാനത്തുള്ള തോപ്പിൽഭാസിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു. ഭരതനെ അറിയാവുന്ന തോപ്പിൽഭാസി സമ്മതം മൂളി.
പക്ഷേ, വിവരമറിഞ്ഞപ്പോൾ ഭരതന്റെ മാതാപിതാക്കൾ എതിർത്തു. അവർ വടക്കാഞ്ചേരിയിൽനിന്നു നേരേ മകനെ തേടി ചെന്നൈയിലെത്തി. മകൻ എത്ര വിശദീകരിച്ചിട്ടും അവർ വഴങ്ങിയില്ല. എതിർക്കാൻ ഭരതനു ധൈര്യവുമില്ല. ‘ഞാൻ വേറെ കല്യാണം കഴിക്കില്ല. നമുക്കിങ്ങനെ കഴിയാം’- ഭരതൻ വേദനയോടെ ലളിതയോടു പറഞ്ഞു. ലളിത ആത്മഹത്യയുടെ വക്കിലായിരുന്നു. സമാധാനിപ്പിക്കാനായി ഭരതൻ നെറ്റിയിൽ വലിയ വട്ടപ്പൊട്ടു തൊടീച്ചു. എടുത്തുചാടി ഒന്നും ചെയ്യരുതെന്നും കുറേക്കാലം നല്ല സുഹൃത്തുക്കളായി കഴിയാമെന്നും അപ്പോഴേക്കും എല്ലാം ശരിയാകുമെന്നും സമാധാനിപ്പിച്ച് ലളിതയെ പറഞ്ഞയച്ചു.
Also Read- കെപിഎസി ലളിത - ഇന്നസെന്റ്; മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോംബോ
ശശികുമാർ സംവിധാനം ചെയ്ത ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമയിൽ രാജകുമാരിയുടെ വേഷമായിരുന്നു ലളിതയ്ക്ക്. അതിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ലളിതയുടെയും ഭരതന്റെയും വിവാഹം.
1978 മേയ് 21ന് കല്യാണനിശ്ചയം, 22ന് ആദ്യത്തെ താലികെട്ട്, 23ന് രജിസ്ട്രേഷൻ, 26ന് വീണ്ടും പെണ്ണുകാണൽ, ജൂൺ 2ന് പിന്നെയും താലികെട്ടും കല്യാണവും-രജിസ്റ്റർ മാര്യേജും എതിർപ്പും ഒളിച്ചോട്ടവും എല്ലാം ചേർന്ന് സിനിമാക്കഥയെ വെല്ലുന്ന ത്രില്ലറായിരുന്നു ലളിതയുടെയും ഭരതന്റെയും വിവാഹം.
1978 മേയ് 21ന് മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതൻ ആളെ വിട്ടു വിളിപ്പിച്ചു. അന്നു പുളിമൂട്ടിലെ ‘നികുഞ്ജം’ ഹോട്ടലിലാണ് ഭരതന്റെയും പത്മരാജന്റെയും ക്യാംപ്. അവർ നടത്തിയ കൂടിയാലോചനയിൽ വിവാഹം വച്ചുനീട്ടേണ്ടതില്ലെന്നു തീരുമാനിച്ചതോടെയാണ് ലളിതയെ വിളിക്കാൻ ആളുവന്നത്. പിറ്റേന്നു തന്നെ കല്യാണം നടത്താനായിരുന്നു തീരുമാനം.
രഹസ്യം പുറത്താവാതാരിക്കാൻ തക്കലയ്ക്കടുത്ത് കുമാരകോവിൽ കല്യാണത്തിനായി തെരഞ്ഞെടുത്തു. നികുഞ്ജം കൃഷ്ണൻനായരുടെ കാറിലായിരുന്നു യാത്ര. മുൻകൂട്ടി അപേക്ഷ നൽകാഞ്ഞതിനാൽ അമ്പലത്തിന് പുറത്തുവച്ചായിരുന്നു കല്യാണം. പിറ്റേന്നുതന്നെ വിവാഹം രജിസ്റ്റർ ചെയ്യണം. രഹസ്യമായി രജിസ്ട്രാറെ വീട്ടിവരുത്താൻ തീരുമാനിച്ചു. സംവിധായകന്റെ അനുമതിയില്ലാതെ സെറ്റിൽനിന്നു പോകാനൊക്കില്ല. ഒടുവിൽ കാര്യങ്ങളെല്ലാം ശശികുമാറിനോടു തുറന്നുപറഞ്ഞു. അദ്ദേഹം അനുഗ്രഹിച്ചയയ്ക്കുകമാത്രമല്ല, മടങ്ങിവരുമ്പോൾ ഭരതനെ കൂടെ കൂട്ടണമെന്നും നിർദേശിച്ചു.
ചടങ്ങുകഴിഞ്ഞ് രാത്രി എത്തുമ്പോൾ ഷൂട്ടിങ് നിർത്തിവച്ച് സെറ്റിൽ കല്യാണാഘോഷം പൊടിപൊടിക്കുകയായിരുന്നു. പിറ്റേന്ന് നിലമ്പൂരിലേക്കു ഷൂട്ടിങ്ങിനു പുറപ്പെടുമ്പോൾ ട്രെയിനിൽ ഭരതനും കയറി. വീട്ടിൽ വിവരം അറിയിക്കാനായി അദ്ദേഹം ഷൊർണൂരിൽ ഇറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴേക്ക് പത്രങ്ങളിലെ വാർത്തയും പടവും കണ്ട് എല്ലാവരും കലിതുള്ളിയിരിക്കയായിരുന്നു. ഒരുവിധത്തിൽ ഭരതൻ, അച്ഛനെ അനുനയിപ്പിച്ചു. അങ്ങനെ വീണ്ടുമൊരു വിവാഹാഘോഷം ജൂൺ 2ന് ഗുരുവായൂരിൽ നടന്നു.