KPAC Lalitha: 'ഞാൻ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത്'; കെപിഎസി ലളിതയെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി
- Published by:Rajesh V
- news18-malayalam
Last Updated:
നിർമ്മാതാവ് എന്ന നിലയിൽ നേരിട്ട സാമ്പത്തികനഷ്ടങ്ങൾക്കിടയിൽ തനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്നേഹമെന്നും ശ്രീകുമാരൻ തമ്പി
അന്തരിച്ച നടി കെപിഎസി ലളിതയെ (KPAC Lalitha) അനുസ്മരിച്ച് സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി (Sreekumaran Thampi). സഹോദരനെ പോലെയാണ് ലളിത തന്നെ കണ്ടിരുന്നത്. ശരിക്കും എനിക്കും അങ്ങനെ തന്നെയായിരുന്നു ലളിതയെയും കണ്ടിരുന്നത്. നിർമ്മാതാവ് എന്ന നിലയിൽ നേരിട്ട സാമ്പത്തികനഷ്ടങ്ങൾക്കിടയിൽ തനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്നേഹമെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികൾ ഇന്ത്യൻ സിനിമയിൽ തന്നെ കുറവാണ്. ഞാൻ നിർമ്മിച്ച മിക്കവാറും സിനിമകളിൽ ലളിത മികച്ച വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഞാൻ പ്രശസ്ത ചാനലുകൾക്ക് വേണ്ടി നിർമ്മിച്ച മെഗാ സീരിയലുകളിലും അവർ അഭിനയിച്ചു. എങ്കിലും ചലച്ചിത്രരംഗത്തെ രണ്ടു പ്രതിഭകൾ തമ്മിലുള്ള ബന്ധമല്ല ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. ഞങ്ങൾ അടുത്ത ബന്ധുക്കളെപോലെയായിരുന്നു മാതൃഭൂമിയിൽ വന്ന "ജീവിതം ഒരു പെൻഡുലം " എന്ന എന്റെ ആത്മകഥയുടെ ഓരോ അധ്യായവും വായിച്ചതിനു ശേഷം ലളിത എന്നെ വിളിക്കുമായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവങ്ങളെക്കുറിച്ചു പോലും ലളിത എന്നോട് പറഞ്ഞിട്ടുണ്ട്. "ഞാൻ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത് " എന്ന് പറയും.
advertisement
ശരിക്കും അങ്ങനെ തന്നെയാണ് ഞാൻ ലളിതയേയും കണ്ടിരുന്നത്.
ലളിതയുടെ കരളിന് രോഗമാണ് എന്നറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നി. ഫോണിൽ സംസാരിച്ചപ്പോൾ "ഇനി ഞാൻ അധികകാലമില്ല "എന്ന് പറഞ്ഞതും വേദനയോടെ ഓർമ്മിക്കുന്നു. നിർമ്മാതാവ് എന്ന നിലയിൽ നേരിട്ട സാമ്പത്തികനഷ്ടങ്ങൾക്കിടയിൽ എനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്നേഹം .വിട ! പ്രിയസഹോദരീ ,വിട !
advertisement
ചൊവ്വാഴ്ച രാത്രി 10.45 ഓടെ തൃപ്പൂണിത്തുറയിൽ മകൻ സിദ്ധാർഥ് ഭരതന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം സംഭവിച്ചത്. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുതവണയും ലളിതയ്ക്ക് ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2022 7:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
KPAC Lalitha: 'ഞാൻ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത്'; കെപിഎസി ലളിതയെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി