'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നാഞ്ചിയമ്മയാണ് ഈ ചിത്രത്തിലെ നാടന്‍ ശൈലിയിലുള്ള ഗാനങ്ങൾ എഴുതി പാടിയിരിക്കുന്നത്. ജുബൈർ മുഹമ്മദ് ആണ് സംഗീത സംവിധായകൻ. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ എഡൻ മൊള്ളയും ഈ ചിത്രത്തിനു വേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡനിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
advertisement
എഡോണിന്റെ ആദ്യ ആൽബം 'അലോൺ' നാല് മാസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളിൽ എത്തിയിരുന്നു . ആദ്യമായാണ് എഡൻ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട എഡൻ, സിനിമയുടെ ഭാഗമാകാൻ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു.
മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ആഗോള വേദികൾ ലക്ഷ്യമിട്ട് വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയിൽ നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്.
ജൂൺ അഞ്ച്, പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം. ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങൾക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മഹാമാരികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതൽ ശക്തമാവുമെന്നും അണിയറക്കാർ അവകാശപെടുന്നു.
അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാകാരൻമാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു.
ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും കവിയുമായ ഡോ. സോഹൻ റോയ്, നിർമാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി അന്താരാഷ്ട്ര ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഗിന്നസ് റിക്കോർഡ് അടക്കം ഒട്ടനവധി അന്തർദ്ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിജീഷ് മണിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രകാശ് വാടിക്കൽ ആണ്.