കേരളത്തിൽ നിന്നുള്ള സംഭവങ്ങളല്ല ചിത്രത്തിലുള്ളത് എന്നാണ് സിനിമയുടെ നിർമാതാക്കൾ പറഞ്ഞിട്ടുള്ളത്. എന്നിട്ടും കേരള സ്റ്റോറി എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം സംബന്ധിച്ച് നിർമാതാക്കൾ സുപ്രീം കോടതിയിൽ പറഞ്ഞത്, ആധികാരികമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ല തങ്ങൾ ഇതിലെ രംഗങ്ങൾ ചേർത്തിരിക്കുന്നത് എന്നാണ്. എന്നിട്ടും കേരളത്തിന്റെ പേര് ഇട്ടു. ലോകം മുഴുവൻ മലയാളികള്‍ താമസിക്കുന്നുണ്ട്. അവർ മറ്റു സമൂഹങ്ങളിലുള്ളവർക്കൊപ്പം ജീവിക്കുന്നവരുമാണ്. മോശം പ്രതിച്ഛായ കേരളത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കാനും ഇത് ഇടയാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
advertisement
'കേരളം ഒരു മതേതര സമൂഹമാണ്. വിവിധ സമുദായങ്ങൾ സഹവർത്തിത്തത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. എന്നാൽ കേരളം മുഴുവൻ അങ്ങനെയല്ലെന്നാണ് നിങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അതിൽ തെറ്റായ ഒരു സൂചനയുണ്ട്. അത് വികാരം വ്രണപ്പെടുത്താം. അക്കാര്യം പരിഗണിച്ചോ?' ഹർജിക്കാരുടെ വാദം ചൂണ്ടിക്കാട്ടി കോടതി സെൻസർ ബോർഡിനോട് ആരാഞ്ഞു.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമിച്ചിരിക്കുന്നതെന്ന നിർമാതാക്കളുടെ അവകാശവാദത്തെക്കുറിച്ചും കോടതി പരാമർശിച്ചു. ' സാധാരണയായി സിനിമയുടെ കാര്യത്തിൽ ഇടപെടാറില്ല. ആർട്ടിസ്റ്റുകളുടെ സ്വാതന്ത്ര്യമാണത്. എന്നാൽ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്നു പറയുകയും കേരളത്തിന്റെ പേര് ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് സംഘർഷത്തിന് ഇടയാക്കില്ലേ'– കോടതി ചോദിച്ചു.
കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും സിനിമയില്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. മത, സാമുദായിക, പ്രാദേശിക വികാരങ്ങളെ ഹനിക്കരുതെന്നാണ് മാർഗനിർദേശത്തിലുള്ളത്. എന്നാൽ കേരളത്തിന്റെ പേര് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു എന്ന ആശങ്കയാണ് ഹർജിക്കാർക്കുള്ളത്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ ഹർജിക്കാരൻ നൽകിയിട്ടുള്ള പരാതിയിൽ എന്നു തീരുമാനമെടുക്കുമെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു.
ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ ഉൾക്കൊള്ളിക്കുന്ന ടീസർ നേരത്തെ വിവാദമായിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലില്ല എന്ന നിലപാടാണ് നിർമാതാക്കൾ സ്വീകരിച്ചത്. സെൻസർ ബോർഡിന്റെ അനുമതിയില്ലാതയാണ് ടീസർ പുറത്തിറക്കിയത് എന്ന് ഹർജിക്കാർ വാദിച്ചു.
Summary: The Kerala High Court has decided to personally screen the upcoming film 'The Kerala Story 2' following a petition raising concerns about the movie's title and its potential to tarnish the state's reputation globally.The court noted that since the film bears the name of the state, concerns regarding its impact cannot be ignored. A special screening is scheduled for Wednesday.
