സംവിധായകൻ കൂടിയായ സോഹൻ റോയ് ആണ് ഇതിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നത്. ഈ വർഷത്തെ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ അവാർഡിനായി മത്സരിക്കുന്നവയുടെ പട്ടികയിൽ ഈ ലഘു ചിത്രവും ഇടം നേടിയതോടെ ആലപ്പാട്ടെ കരിമണൽ ഖനനവും അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി അണിയറപ്രവർത്തകർ പറഞ്ഞു.
കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്റെ സമീപപ്രദേശങ്ങളിലുമാണ് വിവാദ കരിമണൽ ഖനനം നടന്നുകൊണ്ടിരിക്കുന്നത്. ഖനനത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ തീരദേശ മേഖലയിൽ താമസിക്കുന്ന ഒട്ടനവധി ആളുകൾക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് 'സേവ് ആലപ്പാട് ' എന്ന പേരിൽ ആരംഭിച്ച പ്രക്ഷോഭം ദേശീയ ശ്രദ്ധവ ആകർഷിക്കുകയുണ്ടായി.
advertisement
ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി സ്പർശിക്കുകയും ഈ മേഖലയിലെ ജനജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാർത്ഥ ചിത്രം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ലഘുചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ സോഹൻ റോയ് പറഞ്ഞു.
"ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ച ഒരു സമഗ്ര ചിത്രം ഇതിലൂടെ കാഴ്ചക്കാർക്ക് ലഭിക്കും. ഖനനത്തിന്റെ ചരിത്രം, അത് സംബന്ധിച്ച പ്രക്ഷോഭത്തിന്റെ നാൾവഴികൾ, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകൾ, ശാസ്ത്രീയമായ അപഗ്രഥനം എന്നിവ മുതൽ ഈ പ്രശ്നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ വരെ ഈ ലഘു ചിത്രത്തിൽ വിശദമാക്കിയിട്ടുണ്ട്. നിരവധി വീഡിയോകൾ ഈ വിഷയം സംബന്ധിച്ച് നമ്മുടെ മുന്നിൽ ഉണ്ടെങ്കിലും അവയൊന്നും പറയാത്ത നിരവധി കാര്യങ്ങൾ ബ്ളാക്ക് സാൻഡി ൽ ഉൾക്കൊള്ളിയ്ക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന് പക്ഷത്ത് ചേരാതെ, ഈ വിവാദത്തിന്റെ പിന്നാമ്പുറങ്ങൾ സത്യസന്ധമായ ജനങ്ങളിലേക്ക് എത്തിയ്ക്കുക എന്ന കർത്തവ്യം ഭംഗിയായി നിർവഹിക്കാൻ സാധിച്ചതിനുള്ള അംഗീകാരമായി കൂടി ഈ നേട്ടത്തെ ഞങ്ങൾ വിലയിരുത്തുന്നു " അദ്ദേഹം പറഞ്ഞു.
അഭിനി സോഹൻ റോയ് ആണ് ഈ ഡോക്യുമെന്റ്റി നിർമ്മിച്ചിരിക്കുന്നത്.
ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ നിർവഹിച്ചു. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ ബിജുറാം ആണ്. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും ടിനു ക്യാമറയും നിർവഹിച്ചിരിക്കുന്നു.
അരുൺ സുഗതൻ, ലക്ഷ്മി അതുൽ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസേഴ്സ്. മഹേഷ്, ബിജിൻ, അരുൺ എന്നിവർ എഡിറ്റിങ്, കളറിംഗ്, ഗ്രാഫിക്സ് എന്നിവ നിർവഹിച്ചു. ഏരീസ് എപ്പിക്കയാണ് അനിമേഷനുകൾ വിഭാഗം കൈകാര്യം ചെയ്തത്.
ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിർവഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്.