മലയാള സിനിമാ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഓണാക്കാഴ്ചകളാണ് ഇക്കുറി. സൂപ്പർതാര ചിത്രങ്ങളുടെ മാമാങ്കം ഇല്ല, പ്രേക്ഷകരുടെ വരവും കാത്തുകിടക്കുന്ന ബിഗ് സ്ക്രീനുകൾ നിശ്ചലം, കയ്യടിയും കരഘോഷവുമായി എത്തുന്ന ആരാധകർ പോലും വീടുകളിൽ ഒതുങ്ങേണ്ട അവസ്ഥയിൽ മൂന്ന് ഓണച്ചിത്രങ്ങൾ വരുന്നു.
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'മണിയറയിലെ അശോകൻ', ടൊവിനോ തോമസ് നായകനും നിർമ്മാതാവുമാവുന്ന 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്', ഫഹദ് ഫാസിലിന്റെ 'സീ യു സൂൺ' എന്ന ക്രമത്തിൽ ഈ ചിത്രങ്ങൾ ഓണനാളിൽ, പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. സൂപ്പർ താരങ്ങളിൽ ഒരാളുടെ ചിത്രം പോലും ഇല്ലാതെയുള്ള ഡിജിറ്റൽ ഓണറിലീസുകൾക്ക് തിരുവോണനാളിൽ തുടക്കം കുറിക്കുന്നു.
advertisement
ഓഗസ്റ്റ് 31ന് നെറ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന 'മണിയറയിലെ അശോകൻ' ഗ്രിഗറി അവതരിപ്പിക്കുന്ന അശോകൻ എന്ന വ്യക്തിയുടെ പ്രണയജീവിതത്തിലൂടെ കടന്നു പോകുന്ന ഗ്രാമീണ പശ്ചാത്തലത്തിലെ ചിത്രമാണ്. ഷൈൻ ടോം ചാക്കോ, അനുപമ പരമേശ്വരൻ, അനു സിതാര, സണ്ണി വെയ്ൻ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. സംവിധാനം ഷംസു സൈബ.
കോവിഡ് റിലീസിനിടെ മറ്റൊരു ചരിത്രം രചിക്കാനുള്ള വരവാണ് ടൊവിനോയുടെ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. ചരിത്രത്തിൽ ആദ്യമായി ടി.വി.യിലൂടെ റിലീസ് ചെയ്യുന്ന മലയാള ചിത്രമാവുമിത്. ഇനിയും ഡിജിറ്റൽ റിലീസ് എന്ന സങ്കേതം പൂർണ്ണമായും സ്വീകാര്യത നേടാത്ത മലയാള സിനിമാ രംഗത്ത് ഒട്ടേറെ കോളിളക്കം സൃഷ്‌ടിച്ച ചിത്രമാണ് 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. റിലീസിനും മുൻപേ പൈറേറ്റഡ് പതിപ്പ് പുറത്തിറങ്ങി എന്ന പേരിൽ ചിത്രത്തിന് ഡിജിറ്റൽ റിലീസിന് പ്രദർശനാനുമതി ലഭിച്ചത് സിനിമാലോകത്ത് തന്നെ അലോസരങ്ങൾ സൃഷ്‌ടിച്ചു. ഒരു ചിത്രത്തിന് മാത്രമായി ഇളവ് നൽകുന്നതിനെതിരെ റിലീസ് ചെയ്യാൻ സിനിമകളുമായി കാത്തിരിക്കുന്നവരിൽ ഭിന്നതയുണ്ടായി. സംവിധായകൻ ആഷിഖ് അബു ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധ സ്വരം ഉയർത്തി.
വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഇത്തരമൊരു റിലീസ് നീക്കം പ്രഖ്യാപിക്കുന്നത്. ഇന്ത്യ ജാവേസ് എന്ന വിദേശവനിതയാണ് നായിക. ഓഗസ്റ്റ് 31 തിരുവോണനാളിൽ ഏഷ്യാനെറ്റിൽ ചിത്രം സംപ്രേക്ഷണം ചെയ്യും. ശേഷം ഒരു ഡിജിറ്റൽ റിലീസ് പ്ലാറ്റ്‌ഫോമിൽ ചിത്രം എത്തിക്കും എന്നും സൂചനയുണ്ട്.
സെപ്റ്റംബർ ഒന്നിന് ആമസോൺ പ്രൈമിൽ ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ കൂട്ടുകെട്ടിന്റെ 'സീ യു സൂൺ' പുറത്തിറങ്ങും. മറ്റു രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് കോവിഡ് ലോക്ക്ഡൗൺ ഇളവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു ഈ സിനിമ ചിത്രീകരണം തുടങ്ങിയതും പൂർത്തിയാക്കിയതും. ട്രെയ്‌ലർ നൽകുന്ന സൂചനകൾ പ്രകാരം, തീർത്തും ഇൻഡോർ ആയി ചിത്രീകരിച്ച സിനിമ ഒരു വ്യത്യസ്ത ഫോർമാറ്റാകും പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. ഫഹദ് ഫാസിലിന്റെ ഫ്ലാറ്റിൽ ഉൾപ്പെടെയായിരുന്നു ചിത്രീകരണം. 90 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം.