രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്
എംടിയുടെ നോവലായ രണ്ടാമൂഴത്തിനെ ആസ്പദമാക്കി എഴുതി നൽകിയ മലയാളത്തിലും ഇംഗ്ലിഷിലുമുള്ള തിരക്കഥകൾ തിരികെ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ്, ഇതു സിനിമയാക്കാൻ അവകാശം വാങ്ങിയിരുന്ന സംവിധായകൻ എംടിയെ കാണാൻ കോഴിക്കോട്ടെ വീട്ടിലെത്തിയത്. എംടിയുടെ വീട്ടിൽ ശ്രീകുമാർ മേനോൻ 20 മിനിറ്റ് ചെലവഴിച്ചെങ്കിലും എംടി ഒരു തരത്തിലും അയഞ്ഞില്ല. പ്രോജക്ടിന്റെ കാലതാമസത്തെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതു കേൾക്കാൻ എംടി താൽപര്യം കാണിച്ചില്ലെന്നാണ് അറിയുന്നത്.
advertisement
രണ്ടാമൂഴത്തില്‍ നിന്ന് പിന്‍മാറുന്നെന്ന് എം.ടി; നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍
കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തിരക്കഥ തിരിച്ചു നൽകാൻ എംടി ആവശ്യപ്പെട്ടതായാണറിയുന്നത്. തിരക്കഥക്ക് പ്രതിഫലമായി നൽകിയ പണം തിരിച്ചുതരാമെന്നും എംടി സംവിധായകനെ അറിയിച്ചു. എംടി നൽകിയ തിരക്കഥ ഉപയോഗിക്കുന്നതിൽ നിന്നു സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും കഴിഞ്ഞദിവസം കോഴിക്കോട് മുൻസിഫ് കോടതി വിലക്കിയിരുന്നു. നിർമാതാവിനും സംവിധായകനും നോട്ടിസ് അയച്ച കോടതി, കേസ് 25ലേക്കു മാറ്റിയിരിക്കയാണ്. മൂന്നു വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്ന കരാറിലാണ് തിരക്കഥകൾ നൽകിയത്. എന്നാൽ, നാലുവർഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി കോടതിയെ സമീപിച്ചത്.
എം.ടിയോട് കാര്യങ്ങള്‍ വ്യക്തമാക്കും; 'രണ്ടാമൂഴം' നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍
നേരത്തേ, സംവിധായകന് അയച്ച വക്കീൽ നോട്ടിസ് അവഗണിച്ചതും എംടിയെ ചൊടിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ നായക വേഷത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയായിരുന്നു 1000 കോടി രൂപ മുടക്കി സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. അതേസമയം, വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ഒടിയൻ' റിലീസിന് തയാറായി കഴിഞ്ഞു.