ഋഷഭ് ഷെട്ടി തന്നെയാണ് കമൽഹാസന്റെ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. “ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചതില്‍ സന്തോഷം. എല്ലാം അപ്രതീക്ഷിതമായിരുന്നു. വിലയേറിയ സമ്മാനത്തിന് ഒരുപാട് നന്ദി”, എന്നായിരുന്നു ഋഷഭ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
‘കാന്താര പോലൊരു സിനിമ എല്ലാക്കാലവും മനസില്‍ തങ്ങി നില്‍ക്കും, മനസിനെ കൂടുതൽ ഉന്മേഷഭരിതമാക്കും. ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എങ്കിലും ഈശ്വരസാന്നിധ്യം അനിവാര്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു. സ്ത്രീകൾക്ക് മേധാവിത്വം കൽപിക്കുന്ന ദ്രാവിഡ സമൂഹമാണ് നമ്മുടേത്. കാന്താരയുടെ അവസാനഭാഗത്ത് പുരുഷ സവിശേഷതകൾക്ക് ഉപരിയായി ദൈവം ഒരു അമ്മയെ പോലെ പെരുമാറുന്നുണ്ട്’, എന്ന് കമൽഹാസൻ കുറിക്കുന്നു. മിക്ക ഐതിഹ്യങ്ങളിലും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്ര സഹാനുഭൂതി ഈശ്വരൻമാരിൽ ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കമല്‍ഹാസൻ അഭിപ്രായപ്പെട്ടു.
അതേസമയം, മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ് കാന്താര ഓസ്കാർ ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ആർആർആർ, ദ് കശ്മീർ ഫയൽസ്, റോക്കട്രി, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയും ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ സിനിമകളാണ്.
‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച കാന്താര 2022 സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്തത്. കന്നഡയിൽ റിലീസ് ചെയ്ത ചിത്രം വൻ ജനശ്രദ്ധനേടുകയും മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ റിലീസ് ചെയ്യുകയും ചെയ്തു. കാന്താര 2 ഉണ്ടാകുമെന്ന് അടുത്തിടെ ഋഷഭ് അറിയിച്ചിരുന്നു.