സിനിമയിൽ അവസരങ്ങൾക്കായി ഏറെ ശ്രമിച്ചെങ്കിലും നിരാശമാത്രമായിരുന്നു വിരുത്ചഗകാന്തിന് ഫലമായി ലഭിച്ചിരുന്നത്. ഇതിനിടയിൽ വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളും മരിച്ചു. ഇതോടെ കടുത്ത ഒറ്റപ്പെടലിലും വിഷാദത്തിലുമായിരുന്നു വിരുത്ചഗകാന്ത്. മാതാപിതാക്കളുടെ മരണത്തോടെ വിരുത്ചഗകാന്തിന്റെ മാനസികനില തകർന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
അമ്പലങ്ങളിലും ഓട്ടോറിക്ഷകളിലുമായിരുന്നു വിരുത്ചഗകാന്ത് രാത്രി ഉറങ്ങിയിരുന്നത്. മരിച്ച നിലയിൽ കണ്ടെത്തുമ്പോഴും ഓട്ടോറിക്ഷയിലായിരുന്നു. ഉറക്കത്തിനിടയിൽ മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.
Also Read- 'അനിയത്തിപ്രാവി'ന് 24 വയസ് ആയപ്പോൾ കുഞ്ചാക്കോ ബോബൻ തമിഴിലേക്ക്
advertisement
2004 ലാണ് ഭരതും സന്ധ്യയും പ്രധാനവേഷത്തിലെത്തിയ കാതൽ പുറത്തിറങ്ങുന്നത്. സിനിമാ മോഹിയായ കഥാപാത്രത്തെയാണ് വിരുത്ചഗകാന്ത് അവതരിപ്പിച്ചത്. സിനിമയിൽ അവസരം തേടിയെത്തുന്ന വിരുത്ചഗകാന്തിന്റെ സീൻ കാതൽ സിനിമ കണ്ടവർ മറക്കാനിടയില്ല. പക്ഷേ, കാതലിന് ശേഷം അദ്ദേഹത്തിന് പിന്നീട് സിനിമകളൊന്നും ലഭിച്ചില്ല.
ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ചെന്നൈ ചോലൈമേടിലെ അമ്പലത്തിൽ വെച്ച് സ്റ്റണ്ട് മാസ്റ്റർ സായ് ദീന വിരുത്ചഗകാന്തിനെ കണ്ടെത്തിയത് വാർത്തയായിരുന്നു. അലഞ്ഞു തിരിയുകയായിരുന്ന വിരുത്ചഗകാന്തിനെ തിരിച്ച് വീട്ടിൽ എത്തിച്ചതും സായ് ദീനയയായിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹത്തിന് സിനിമകളിൽ അവസരം നൽകണമെന്ന് ചലച്ചിത്ര പ്രവർത്തകരോട് ആവശ്യപ്പെടുന്ന ഒരു വീഡിയോയും സായ് ദീ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു.
അന്ന് തമിഴ് സിനിമാലോകത്ത് വീഡിയോ ചർച്ചയായെങ്കിലും വിരുത്ചഗകാന്തിന് തുടർന്നും അവസരങ്ങൾ ലഭിച്ചില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഒടുവിൽ ആരോരുമില്ലാതെ തെരുവിൽ മരണത്തിനും അദ്ദേഹം കീഴടങ്ങി.
തമിഴിൽ സൂപ്പർഹിറ്റായിരുന്നു കാതൽ. സന്ധ്യയുടെ ആദ്യ ചിത്രം കൂടിയായിരുന്നു. ചിത്രം പിന്നീട്, കന്നഡ, ബംഗാളി, മറാത്തി, പഞ്ചാബി ഭാഷകളിൽ റീമേക്കും ചെയ്യപ്പെട്ടു. മുരുഗൻ എന്ന സ്കൂട്ടർ മെക്കാനിക്കിന്റേയും മുന്നാക്ക ജാതിയിൽ പെട്ട ഐശ്വര്യ എന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയവും അതിന് നൽകേണ്ടി വന്ന വിലയുമാണ് കാതൽ എന്ന സിനിമ പറയുന്നത്.