സെറ്റിൽ വച്ചുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു നടൻ. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദിനേശ് മംഗളൂരു അഭിനയിച്ചിട്ടുണ്ട്. ‘നമ്പർ 73’, ‘ശാന്തിനിവാസ്’ തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകനായും പ്രവർത്തിച്ചു.
advertisement
കാന്താര 2 സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മരണമടയുന്ന നാലാമത്തെ നടനാണ് ദിനേശ്. സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുന്നുണ്ട്. ഇതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലും ചർച്ചകൾ നടക്കുകയാണ്.
മരണപ്പെട്ടവരിൽ രണ്ടുപേർ മലയാളികളാണ്. ജൂണ്‍ 12നു തൃശൂര്‍ സ്വദേശിയായ നടന്‍ കലാഭവന്‍ വിജു.വി.കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അംഗുബയിലെ ഷൂട്ടിങ് സെറ്റില്‍ മരിച്ചിരുന്നു. സിനിമയുമായി ബന്ധപെട്ട് അഗുംബയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്നതിനിടെ പുലര്‍ച്ചെ നെഞ്ചുവേദനയുണ്ടായ വിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മെയ് മാസത്തിൽ സിനിമയുടെ കൊല്ലൂരിലെ സൈറ്റിലുണ്ടായ അപകടത്തില്‍ വൈക്കം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം.എഫ് കബില്‍ മുങ്ങി മരിച്ചിരുന്നു. ഷൂട്ടിങ് ഇടവേളയില്‍ പുഴയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കന്നഡയിലെ പ്രമുഖ ഹാസ്യതാരം രാജേഷ് പൂജാരിയും മേയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സെറ്റില്‍ മരണപ്പെട്ടിരുന്നു.
ഇതിനു മുമ്പ് മുതൂരിൽ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയും നിരവധി പേർ സാരമായ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത് .സമാനമായി ശിവമോഗ ജില്ലയിലെ മസ്തിനിഗട്ട മേഖലയിലെ മണി ജലസംഭരണിയിലെ ചിത്രീകരണത്തിനിടെ റിഷബ് ഷെട്ടി അടക്കമുള്ളവർ യാത്ര ചെയ്തിരുന്ന ബോട്ട് വെള്ളത്തിൽ മറിഞ്ഞിരുന്നു. ചിത്രീകരണത്തിന് ആവശ്യമായ ക്യാമറകളും മറ്റ് ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങി പോവുകയും ചെയ്തു. ജലസംഭരണിക്ക് ആഴം കുറവായതിനാലാണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്.