ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്ര ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുത്ത ദിവസം മുതൽ വലിയ തിരക്ക് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നുണ്ട്. 60,000 ലധികം പേരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മാത്രം ക്ഷേത്രത്തിൽ എത്തിയതെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.
ക്ഷേത്രത്തിലെ ഭക്തരുടെ നീണ്ട നിരയുടെ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അബുദാബി പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഇടപെടലിലൂടെ സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെന്നും കുടുംബങ്ങൾക്കും പ്രായമായവർക്കുമായി ഒന്നിലധികം വരികൾ രൂപീകരിച്ചതും തിരക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ടെന്നും ക്ഷേത്ര അധികൃതർ പറഞ്ഞു. ഓൺലൈൻ ബുക്കിങ് പോർട്ടൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ച മാത്രം 65,000 പേരാണ് ക്ഷേത്രത്തിലെത്തിയതെന്നാണ് കണക്കുകൾ. ഞായറാഴ്ചകളിൽ ഇപ്പോൾ 30,000 ലധികം പേർ ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ഒന്നര മണിക്കൂറിലധികം പലപ്പോഴും ആളുകൾക്ക് വരി നിൽക്കേണ്ടി വരുന്നുവെന്നും അധികൃതർ പറയുന്നു.
advertisement
വരാന്ത്യത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത അതോറിറ്റി പുതിയ ബസ് സർവീസുകൾ നടപ്പാക്കിയിരുന്നു. 201 ആയിരുന്ന ബസ് സർവീസുകളുടെ എണ്ണം 203 ആക്കി മാറ്റിയിരുന്നു. പ്രാദേശിക അധികൃതരുമായി സഹകരിച്ച് ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.