തീപിടിത്തം ഉണ്ടാകാനിടയായ സാഹചര്യങ്ങൾ വിലയിരുത്തി കാരണക്കാരായവരെ കണ്ടെത്തി വേണ്ട നടപടികൾ കൈക്കൊള്ളാൻ അമീർ ഷെയ്ഖ് മിഷൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മംഗഫിൽ പ്രവാസി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നു കേസ് അന്വേഷിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അറിയിച്ചു.
കെട്ടിടനിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്ന സാഹചര്യങ്ങളിൽ ഇനി മുതൽ താക്കീതു നൽകാതെ തന്നെ നടപടിയെടുക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് സൗദ് അൽ-സബാഹ് മുന്നറിയിപ്പ് നൽകി. "വ്യാഴാഴ്ച മുതൽ, എല്ലാ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും എന്തെങ്കിലും നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നു മുനിസിപ്പാലിറ്റിയും സംഘങ്ങളും അന്വേഷിക്കും, ''തീപിടിത്തം നടന്ന സ്ഥലം പരിശോധിക്കുന്നതിനിടെ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ കെട്ടിടത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
advertisement
പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ. നൗറ അൽ-മഷാൻ ബുധനാഴ്ച അൽ-അഹ്മദി മുനിസിപ്പൽ ബ്രാഞ്ചിലെ അഡ്മിനിസ്ട്രേറ്റർമാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്താൻ മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകിയതായി കുവൈറ്റ് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ഡോ. അൽ-മഷാൻ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചുവെന്നു കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ-ദബൗസ് പറഞ്ഞു, അഗ്നിബാധയ്ക്കിരയായി മരിച്ചവരുടെ കുടുംബാംഗങ്ങളോട് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തി. അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ സസ്പെൻഡ് ചെയ്ത അഡ്മിനിസ്ട്രേറ്റർമാർക്ക് പകരക്കാരെ നിയമിച്ചതായി അദ്ദേഹം വ്യക്തമാക്കി.