ക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേ ഭാരത മാതാവിനെ പ്രകീർത്തിച്ച ശേഷം തന്റെ ജീവിതത്തിലെ ഓരോ നിമിഷവും തന്റെ രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയോടുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഓരോ നിമിഷത്തെയും രാജ്യ പുരോഗതിയ്ക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരമായാണ് കണക്കാക്കുന്നതെന്നും പറഞ്ഞു.
ബുർജ് ഖലീഫ, ഫ്യൂച്ചർ മ്യൂസിയം, ഷെയ്ഖ് സയേദ് മസ്ജിദ് തുടങ്ങിയവയ്ക്ക് പേരുകേട്ട യുഎഇയിൽ ഒരു ഹിന്ദു ക്ഷേത്രം കൂടി നിലവിൽ വന്നതോടെ പുതിയ ഒരു സാംസ്‌കാരിക അധ്യായത്തിന് യുഎഇ തുടക്കം കുറിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിലൂടെ യുഎഇ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും ജനങ്ങൾക്കിടയിലെ സഹകരണം വർധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇ ഭരണകൂടത്തോടും പ്രസിഡന്റ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാനോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
advertisement
അബുദാബിയുലെ ഹിന്ദു ക്ഷേത്രത്തിന് യുഎഇ നൽകിയ പിന്തുണ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ഒരുപാട് നാളത്തെ കഠിനാധ്വാനവും നിരവധി പേരുടെ സ്വപ്നവുമാണ് ഈ ക്ഷേത്രമെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രത്തിന് സ്വാമി നാരായണന്റെ അനുഗ്രഹം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി കഴിഞ്ഞ എട്ട് മാസങ്ങൾക്കിടയിൽ മൂന്നാം തവണയാണ് ഒരു ഗൾഫ് രാജ്യം സന്ദർശിച്ചത്.