ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്.
advertisement
കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Also Read- ഒമാനില്‍ കനത്തമഴയും വെള്ളപ്പൊക്കവും; മലയാളിയടക്കം 12 പേര്‍ മരിച്ചു
യുഎഇയിൽ ഇന്നലെ ലഭിച്ചത് റെക്കോർഡ് മഴയാണ്. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. 24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് അൽ ഐനിലെ ഖതം അൽ ഷഖ്‌ല മേഖലയിൽ പെയ്തതെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടാവുകയും റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് സ്വദേശി മരിക്കുകയും ചെയ്തു.
എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തുടനീളം കനത്ത മഴയെത്തുടർന്ന് താഴ്‌വരയിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. അപകടകരമായ മഴയുള്ള കാലാവസ്ഥയിൽ ഇത്തരം പ്രദേശങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.